

ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകൾക്ക് യുദ്ധക്കപ്പലുകളുടെ അകമ്പടി
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ വാണിജ്യ കപ്പലുകളെ രാജ്യത്തെത്തിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ നാട്ടിലെത്തിക്കാൻ ഓപ്പറേഷൻ ഊർജ സുരക്ഷയ്ക്ക് ഇന്ത്യ തുടക്കമിട്ടതായാണ് വിവരം. ഇന്ത്യൻ നാവികസേനയുടെ 5 കപ്പലുകൾ ഹോർമുസിന് അടുത്ത് വിന്യസിച്ചതായാണ് റിപ്പോർട്ട്. എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ അടക്കമുള്ളവയുമായി നിലവിൽ 20 കപ്പലുകളാണ് ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത്.
ഇവയെ രാജ്യത്തെത്തിക്കുകയാണ് ഓപ്പറേഷൻ ഊർജ സുരക്ഷയിലൂടെ നാവികസേന ലക്ഷ്യംവയ്ക്കുന്നത്. നേരത്തെ 2 ഇന്ധനടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നിരുന്നു. ഇവയ്ക്കും നാവികസേന അകമ്പടി നൽകിയിരുന്നു.
92000 ടൺ എൽപിജിയാണ് ഈ കപ്പലുകളിൽ ഉള്ളതെന്നാണ് വിവരം. ഇവ ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലെത്തുമെന്നാണ് വിവരം. സൗഹൃദരാജ്യങ്ങൾക്ക് ഹോർമുസ് തുറന്നുകൊടുക്കുമെന്ന് ഇറാൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യൻ കപ്പലുകൾ പുറപ്പെടുന്നത്. സുരക്ഷിത മാർഗങ്ങളിലൂടെ ആയിരിക്കും ഇവയുടെ സഞ്ചാരമെന്നാണ് റിപ്പോർട്ട്.