
പരോക്ഷ ചർച്ചയ്ക്ക് യുഎസും ഇറാനും
file photo
2018നു ശേഷം ഇതാദ്യമായി ഇറാനും യുഎസും പരോക്ഷ ചർച്ചകൾക്ക് തയാറെടുക്കുന്നു. വർഷങ്ങൾ നീണ്ട അവിശ്വാസത്തിനും സൗഹൃദ സ്തംഭനത്തിനും ശേഷം ശനിയാഴ്ച ഒമാനിൽ പരോക്ഷ ചർച്ചകൾ നടത്താൻ തയാറെടുക്കുകയാണ് യുഎസും ഇറാനും.
2018ലാണ് അവസാനമായി യുഎസ് ഇറാൻ സംഭാഷണം ഉണ്ടായത്. അന്ന് പ്രസിഡന്‍റായിരുന്ന ഡോണൾഡ് ട്രംപ് ഇറാൻ-യുഎസ് ബന്ധത്തിന്‍റെ നാഴികക്കല്ലായ ആണവ കരാറിൽ നിന്ന് പിന്മാറിയതിനു ശേഷം നാളിതുവരെയും യാതൊരു സംഭാഷണങ്ങളും ഇറാനും യുഎസിനുമിടയിൽ നടന്നിട്ടില്ല.
ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഒമാനിൽ വച്ച് പരോക്ഷ ചർച്ചകൾക്ക് ഇരു രാജ്യങ്ങളും തയാറാകുന്നത്. പരോക്ഷ ചർച്ചകൾക്കാണ് തയാറെടുക്കുന്നതെങ്കിലും ഇരു രാജ്യങ്ങളുടെയും ആവശ്യങ്ങൾ അത്ര ചേർന്നു പോകുന്നവയല്ല.
ഇറാന്‍റെ അതിവേഗം പുരോഗമിക്കുന്ന ആണവ പദ്ധതിയെ കുറിച്ചുള്ള നിലച്ചു പോയ ചർച്ചകളെ പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ ശ്രമത്തിൽ ശനിയാഴ്ച, ഒമാൻ സുൽത്താനേറ്റിൽ ഇരുപക്ഷവും ചർച്ചകളിൽ ഏർപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ എങ്ങനെയാവും ചർച്ചകൾ മുന്നേറുക എന്ന കാര്യത്തിൽ ഇപ്പോഴേ അഭിപ്രായ വ്യത്യാസമുണ്ട്.
യുഎസ് നേരിട്ടുള്ള ചർച്ചകൾക്കു മുൻതൂക്കം നൽകുമ്പോൾ ഇറാൻ പരോക്ഷ ചർച്ചകൾക്കു മാത്രം തയാറാകുന്നു. ഇത് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള അഭിപ്രായ വ്യത്യാസം എത്ര കടുത്തതാണ് എന്നതിനു തെളിവാണ്. ലോകശക്തികളുമായി ഉള്ള സുപ്രധാന ആണവ കരാറിൽ നിന്ന് ട്രംപ് തന്‍റെ ആദ്യ ഭരണകാലത്ത് അമെരിക്കയെ പിൻവലിച്ച 2018 മുതൽ പരോക്ഷ ചർച്ചകൾ മുടങ്ങിക്കിടക്കുകയാണ്.