

മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാൻ.
ടെഹ്‌റാൻ: അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാറിലെ നിർദേശങ്ങൾക്ക് മറുപടിയായി വിദേശ ബാങ്കുകളിൽ മരവിപ്പിക്കപ്പെട്ട തങ്ങളുടെ ആസ്തികൾ വിട്ടുനൽകണമെന്ന ആവശ്യം ഉന്നയിച്ച് ഇറാൻ.
ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇയാണ് നിലപാട് വ്യക്തമാക്കിയത്. തങ്ങൾ ആനുകൂല്യങ്ങളല്ല, മറിച്ച് നിയമാനുസൃതമായ അവകാശങ്ങളാണ് ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലുടനീളമുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കണം, ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കണം എന്നീ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ട് വച്ചു.
എന്നാൽ ഇറാന്‍റെ നിർദ്ദേശങ്ങൾ "തികച്ചും അസ്വീകാര്യമാണ്" എന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ചൈനീസ് സന്ദർശനത്തിനിടെ ഇറാനു മേൽ സമ്മർദം ചെലുത്താൻ ട്രംപ് ചൈനയോട് ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.