

ഹോർമുസ് കടലിടുക്ക്
MV Graphics
ടെഹ്‌റാൻ: മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നിലപാട് കടുപ്പിച്ച് ഇറാൻ. വെറുമൊരു 'താത്കാലിക വെടിനിർത്തലിന്' വേണ്ടി തന്ത്രപ്രധാനമായ ഹൊർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ അമേരിക്ക തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, വാഷിംഗ്ടണിന്‍റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുകയും ചെയ്തു.
വെടിനിർത്തൽ ചർച്ചകളിൽ അമേരിക്ക കാണിക്കുന്ന മെല്ലെപ്പോക്കിനെ ഇറാൻ രൂക്ഷമായി വിമർശിച്ചു. "ശാശ്വതമായ ഒരു സമാധാനത്തിന് അമേരിക്കൻ ഭരണകൂടം സജ്ജമല്ല. അത്തരമൊരു സാഹചര്യത്തിൽ താത്കാലികമായ ഒത്തുതീർപ്പുകൾക്കായി ഹൊർമുസ് കടലിടുക്ക് പോലുള്ള നിർണ്ണായക മേഖലകളിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല," ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
യുഎസിനും ഇസ്രയേലിനും ഹോർമുസ് കടലിടുക്ക് ഇനിയൊരിക്കലും യുദ്ധപൂർവ കാലത്തേതു പോലെ ആവില്ലെന്നും ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹൊർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് ഇറാന്‍റെ പ്രതികരണം.
ചൊവ്വാഴ്ച വൈകിട്ട് 8 മണിക്ക് മുൻപ് ഹൊർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്‍റെ ഊർജ്ജ നിലയങ്ങളും ജലവിതരണ ശൃംഖലകളും തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പാക്കിസ്ഥാൻ, തുർക്കി, ഈജിപ്റ്റ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ 45 ദിവസത്തെ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇറാൻ ഇത് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
ലോകത്തെ മൊത്തം എണ്ണനീക്കത്തിന്‍റെ വലിയൊരു ശതമാനം കടന്നുപോകുന്ന ഹൊർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നിരുന്നു. കടലിടുക്ക് വീണ്ടും തുറക്കണമെങ്കിൽ അമേരിക്ക ആക്രമണങ്ങൾ പൂർണമായി അവസാനിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് ടെഹ്‌റാൻ.
അഞ്ച് ആഴ്ചയിലധികമായി തുടരുന്ന യുദ്ധത്തിൽ ഇതിനോടകം ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായി യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
ഗാസയിലെയും ലബനനിലെയും പോലെ പേപ്പറിൽ മാത്രം വെടിനിർത്തൽ ഒപ്പിട്ട് അമേരിക്കയും ഇസ്രായേലും പിന്നീട് എപ്പോൾ വേണമെങ്കിലും ആക്രമിക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്ന കൃത്യമായ നിലപാടാണ് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.