

ഇറാൻ അമെരിക്കയുമായുള്ള ചർച്ചയ്ക്ക് സമ്മതിച്ചെന്ന് റിപ്പോർട്ട്
ടെഹ്റാൻ: അമെരിക്കയുമായി സന്ധി സംഭാഷണത്തിന് ഇറാൻ പരമോന്നത നേതാവ് മുജ്താബ ഖമനേയി സമ്മതിച്ചതായി റിപ്പോർട്ട്. യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ഒരു കരാറിലെത്തിച്ചേരാൻ ഇറാൻ പരമോന്നത നേതാവ് സമ്മതിച്ചെന്നും ഇസ്രയേൽ മാധ്യമങ്ങൾ അറിയിച്ചു. ഇറാനും യുഎസും തമ്മിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചർച്ച നടക്കുന്നുണ്ടെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ കരാറിലെത്താൻ തയ്യാറായെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
തന്‍റെ മരുമകൻ ജാരദ് കഷ്നറും ഉപദേഷ്ടാവ് സ്റ്റീവ് വിറ്റ്കോഫും ഇറാൻ പ്രതിനിധികളുമായുള്ള ചർച്ചയുടെ ഭാഗമായെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
48 മണിക്കൂറിനുള്ളിൽ ഹോർമുസ് തുറക്കണമെന്നും ഇല്ലെങ്കിൽ ഇറാന്‍റെ ഊർജ നിലയങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ശത്രുകൾക്ക് ഹോർമുസ് വിട്ടുനൽകില്ലെന്ന നിലപാടിൽ ഇറാൻ നിലപാട് എടുത്തതോടെ ട്രംപ് നിലപാടിൽ അയവുകയായിരുന്നു. ഇറാനുമായി അമെരിക്ക നടത്തിയ ചർച്ച ഫലം കണ്ടുവെന്നാണ് വിവരം. എന്നാൽ യുദ്ധം അവസാനിപ്പിച്ചാലും ഹോർമുസ് കടലിടുക്കിലെ സ്ഥിതി യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.