

ഇറാൻ - യുഎസ് തർക്കം തുടരുന്നു.
അബുദാബി: മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് ഇറാൻ ഔദ്യോഗികമായി മറുപടി നൽകി. പാക് മധ്യസ്ഥർ വഴിയാണ് ഇറാൻ തങ്ങളുടെ നിലപാട് അറിയിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) റിപ്പോർട്ട് ചെയ്തു.
യുദ്ധം പൂർണമായും അവസാനിപ്പിക്കുക, ലബനനിലെ വെടിനിർത്തൽ നടപ്പാക്കുക, പേർഷ്യൻ ഗൾഫിലെ സമുദ്ര സുരക്ഷ ഉറപ്പാക്കുക എന്നിവയ്ക്കാണ് ഇറാൻ തങ്ങളുടെ മറുപടിയിൽ മുൻഗണന നൽകിയിരിക്കുന്നത്.
ലബനനിലെ ഹിസ്ബുള്ളക്കെതിരേ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ നിർത്തലാക്കുന്നത് സമാധാന കരാറിന്‍റെ ഭാഗമാക്കണമെന്ന് ഇറാൻ നിർബന്ധം പിടിക്കുന്നു. എന്നാൽ, ലബനൻ വിഷയം ഇതിൽ ഉൾപ്പെടുന്നില്ലെന്നാണ് യുഎസ് നിലപാട്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും കരാറിൽ പ്രത്യേക ഊന്നൽ നൽകുന്നു.