

പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക വളരുന്നു.
Representative image
ടെഹ്‌റാന്‍: മൂന്ന് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ടെഹ്‌റാന്‍ നിലപാട് കൂടുതല്‍ കടുപ്പിക്കുന്നതായി സൂചന. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള മധ്യസ്ഥര്‍ വഴി അമെരിക്കയുമായി നടത്തിവന്നിരുന്ന സന്ദേശ കൈമാറ്റം ഇറാന്‍ നിര്‍ത്തിവച്ചതായി തിങ്കളാഴ്ച ഇറാന്‍റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ലെബനനിലും ഗാസയിലും ഇസ്രയേല്‍ സ്വീകരിക്കുന്ന സൈനിക നടപടികള്‍ സംബന്ധിച്ച് തങ്ങള്‍ ഉന്നയിച്ച ഡിമാന്‍ഡുകള്‍ അംഗീകരിക്കുന്നതു വരെ പരോക്ഷ ചര്‍ച്ചകള്‍ തുടരേണ്ടതില്ലെന്നാണ് ഇറാന്‍റെ നിലപാട്.
ഇറാനും 'റെസിസ്റ്റന്‍സ് ഫ്രണ്ടും' ഇസ്രയേലിനും സഖ്യകക്ഷികള്‍ക്കും മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഹോര്‍മുസ് കടലിടുക്കും ബാബ് എല്‍-മന്ദേബ് കടലിടുക്കും ഉള്‍പ്പെടെ തന്ത്രപ്രധാന സമുദ്രപാതകളിലേക്ക് സംഘര്‍ഷം വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
ഇതിനിടെ, ഇറാനിലെ റഡാര്‍, ഡ്രോണ്‍ കണ്‍ട്രോള്‍ സൈറ്റുകളില്‍ ആക്രമണം നടത്തിയതായി തിങ്കളാഴ്ച യുഎസ് അറിയിച്ചു. കഴിഞ്ഞ ദിവസം അന്താരാഷ്‌ട്ര ജലാതിര്‍ത്തിക്കു മുകളില്‍ പറക്കുകയായിരുന്ന ഒരു അമെരിക്കന്‍ എംക്യു-1 പ്രെഡേറ്ററിനെ ഇറാന്‍ വെടിവച്ചിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അമെരിക്കയുടെ ഭാഗത്തുനിന്നു പ്രത്യാക്രമണമുണ്ടായത്.
ശനിയാഴ്ചയും ഞായറാഴ്ചയും ഇറാനിലെ ഗെരുക് നഗരത്തിനു ചുറ്റുമുള്ള പ്രദേശത്തും ഖേഷം ദ്വീപിലുമാണ് ആക്രമണം നടത്തിയതെന്നു യുഎസ് സൈന്യത്തിന്‍റെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കുവൈറ്റിനെ ലക്ഷ്യമിട്ട് ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടന്നതായി കുവൈറ്റ് പറഞ്ഞു. ഇത് ഇറാന്‍ നടത്തിയ ആക്രമണമാകാമെന്നും പറയപ്പെടുന്നുണ്ട്.