

ഡോണൾഡ് ട്രംപ്
FILE
വാഷിങ്ടൺ: ഇറാനിലെ ജനങ്ങൾ തന്നെ പരമോന്നത നേതാവാക്കാൻ ആഗ്രഹിക്കുന്നുവെന്നും പക്ഷേ ആ പദവിയിൽ താത്പര്യമില്ലാത്തതിനാൽ താനത് നിരസിച്ചുവെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വാഷിങ്ടണിൽ റിപ്പബ്ലിക്കൻ ഫണ്ട് റൈസർ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ട്രംപ് പുതിയ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. ഒരു മാസമായി നീണ്ടു നിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെന്നും ടെഹ്റാനിലെ ഉന്നതോദ്യോഗസ്ഥർ വാഷിങ്ടണിനോട് ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ അക്കാര്യം തുറന്നു പറയാൻ അവർക്കു ഭയമാണെന്നും ട്രംപ് ആവർത്തിച്ചു.
ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതിനു തൊട്ടു പിന്നാലെ തന്നെ പരമോന്നത നേതാവാക്കാൻ ടെഹ്റാനിലെ നേതൃത്വം അനൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നുവെന്നും ട്രംപ് പറയുന്നു.
അവർ വളരെ കൃത്യമായി പറഞ്ഞു, നിങ്ങളെ പരമോന്നത നേതാവാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ ഞാനത് ആഗ്രഹിച്ചിരുന്നില്ല. അതു കൊണ്ട് നിരസിച്ചു എന്നാണ് ട്രംപ് പറയുന്നു.
ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെ മൊജ്തബ ഖമനേയിയെയാണ് ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്.
നിലവിൽ ഇറാനുമായി സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് ട്രംപിന്‍റെ വെളിപ്പെടുത്തൽ. എന്നാൽ ടെഹ്റാൻ ഇക്കാര്യം തള്ളിയിട്ടുണ്ട്.