
ധാക്ക: ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണ ദാസിന്‍റെ ജാമ്യാപേക്ഷ തള്ളി ബംഗ്ലാദേശ് സുപ്രീം കോടതി. 11 അംഗ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ബംഗ്ലാദേശ് ദേശീയ പതാകയെ അവഹേളിച്ചുവെന്നാരോപിച്ച് 2024 നവംബർ 25നാണ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. അതിനു പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു.
ചിന്മയ് കൃഷ്ണദാസിനു വേണ്ടി ഹാജരാകാൻ അഭിഭാഷകർ തയാറാകാഞ്ഞതിനെത്തുടർന്ന് ജനുവരി 2 വരെ ജാമ്യാപേക്ഷയിൽ വാദം കേൾക്കാനുള്ള സമയം നീട്ടി വയ്ക്കുകയായിരുന്നു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച ശേഷം അവിടത്തെ ഹിന്ദുക്കൾ വലിയ ആക്രമണങ്ങൾ നേരിടുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നാലെ വിവിധയിടങ്ങളിൽ ഇസ്കോൺ സന്ന്യാസിമാരുടെ നേതൃത്വത്തിൽ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. ഒക്റ്റോബറിൽ നടത്തിയ ഒരു റാലിക്കിടെ ബംഗ്ലാദേശി സനാതൻ ജാഗരൺ മഞ്ചിന്‍റെ വക്താവ് ചിന്മയ് കൃഷ്ണദാസും മറ്റു പതിനെട്ടു പേരും ചേർന്ന് ബംഗ്ലാദേശിന്‍റെ ദേശീയ പതാകയ്ക്കു മീതേ കാവിക്കൊടി ഉയർത്തിയതോടെയാണ് പ്രശ്നങ്ങൾ വഷളാകുന്നത്. ചിന്മയ് കൃഷ്ണദാസിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശ് സർക്കാർ അറസ്റ്റ് ചെയ്യുകയായിരുന്നു.