

ഇസ്മയിൽ ഖത്തീബ്
ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രി ഇസ്മയിൽ ഖത്തീബിനെ വധിച്ചതായി ഇസ്രയേലിന്‍റെ അവകാശവാദം. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ആണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ ഇറാൻ വിഷയത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. മുൻകൂർ അനുമതി തേടാതെ തന്നെ ഇറാന്‍റെ മുതിർന്ന ഉദ്യോഗസ്ഥരെയും നേതാക്കളെയും വധിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുവാദം നൽകിയിട്ടുണ്ടെന്ന് കാറ്റ്സ് പറഞ്ഞു. പോരാട്ടം തുടരുമെന്നും അവരെയെല്ലാം വേട്ടയാടി വീഴ്ത്തുമെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.
രണ്ടു ദിവസത്തിനിടെ ഇസ്രയേൽ വധിക്കുന്ന മൂന്നാമത്തെ മുതിർന്ന ഇറാനിയൻ നേതാവാണ് ഖത്തീബ്. ഇറാൻ സെക്യൂരിറ്റി മേധാവി അലി ലാരിജാനി, സൈന്യത്തിന്‍റെ ഓൾ വളന്‍റയർ ബസിജ് ഫോഴ്സ് മേധാവി ഗോൾമറൈസ സുലൈമാനി എന്നിവരെയും ഇസ്രയേൽ വധിച്ചിരുന്നു.
ഷിയ പുരോഹിതനായ ഖത്തീബ് ഇറാനിൽ വിവിധ പദവികൾ വഹിച്ചിരുന്നു. 1980ൽ ഇറാനും ഇറാഖും തമ്മിലുണ്ടായ യുദ്ധത്തിൽ ഖത്തീബിന് പരുക്കേറ്റിരുന്നതായും റിപ്പോർട്ടുകളുണ്ട്.