

കടലിടുക്കിലെ മൈനുകൾ എവിടെ? ഹോർമൂസിൽ മുങ്ങിത്തപ്പി ഇറാൻ
file photo
ടെഹ്റാൻ: അമെരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തെ പ്രതിരോധിക്കാനായി ഹോർമൂസ് കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് ഇറാൻ. കടൽപാതയിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിക്കാൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും തങ്ങൾ തന്നെ നിക്ഷേപിച്ച മൈനുകളുടെ കൃത്യമായ സ്ഥാനം അറിയാത്തതും അവ നീക്കം ചെയ്യാനുള്ള സാങ്കേതിക ശേഷിയില്ലാത്തതും തിരിച്ചടിയാകുന്നതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് "ദ ന്യൂയോർക്ക് ടൈംസ്" റിപ്പോർട്ട് ചെയ്തു.
അമെരിക്കയും ഇസ്രയേലും ഇറാനെതിരേ യുദ്ധം ആരംഭിച്ചതിനു പിന്നാലെ കഴിഞ്ഞ മാസമാണ് ഇറാൻ ഹോർമൂസ് കടലിടുക്കിൽ മൈനുകൾ നിക്ഷേപിച്ചത്. ചെറുകപ്പലുകൾ ഉപയോഗിച്ച് അശാസ്ത്രീയമായാണ് ഇറാൻ മൈനുകൾ ഇട്ടതെന്ന് അന്ന് തന്നെ യുഎസ് കണ്ടെത്തിയിരുന്നു.
മാർച്ച് രണ്ടിന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉദ്യോഗസ്ഥൻ കടലിടുക്ക് അടച്ചതായി പ്രഖ്യാപിക്കുകയും പ്രവേശിക്കുന്ന കപ്പലുകൾ അഗ്നിക്കിരയാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൈനുകൾ നിക്ഷേപിച്ചത്.
എന്നാൽ ഇവ എവിടെയെല്ലാമാണ് പാകിയത് എന്നതിന്‍റെ കൃത്യമായ രേഖകൾ ഇറാന്‍റെ പക്കലില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. കടൽ ചുഴിയിലും ഓളങ്ങളിലും പെട്ട് ഈ മൈനുകൾ നിശ്ചിത സ്ഥാനങ്ങളിൽ നിന്നു മാറിയതും കാര്യങ്ങൾ സങ്കീർണമാക്കി. നിലവിൽ ടോൾ നൽകാൻ തയാറുള്ള കപ്പലുകൾക്കായി ഒരു ചെറിയ പാത മാത്രമാണ് ഇറാൻ തുറന്നു കൊടുത്തിരിക്കുന്നത്.