

എച്ച്-1 ബി വിസാ ലോട്ടറിയിൽ വൻ വർധന
file photo
വാഷിങ്ടൺ: യുഎസിലേയ്ക്കുള്ള എച്ച്-1 ബി വിസ ലോട്ടറിയിൽ വൻ വർധനവുണ്ടാകുമെന്നാണ് സമീപകാല ബ്ലൂം ബെർഗ് റിപ്പോർട്ടുകൾ. ട്രംപ് ഭരണകൂടം രണ്ടാം വട്ടം അധികാരത്തിൽ എത്തിയതിനു പിന്നാലെ എച്ച്-1 ബി വിസയിൽ വൻ മാറ്റങ്ങളാണ് വന്നിരിക്കുന്നത്.
അപേക്ഷകരുടെ ശമ്പളം അടിസ്ഥാനമാക്കിയും എച്ച്-1 വിസയ്ക്ക് ഒരു ലക്ഷം ഡോളർ(ഏതാണ്ട് 83 ലക്ഷം രൂപ) അപേക്ഷാ ഫീസ് ഏർപ്പെടുത്തിയതിനും ശേഷം നടക്കുന്ന ആദ്യ ലോട്ടറിയാണിത്. എച്ച്-1 ബി വിസ സെലക്ഷൻ നിരക്ക് ഇത്തവണ 50 മുതൽ 60 ശതമാനമായി ഉയരുമെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാകുന്നത്.
വിദേശത്തു നിന്ന് ഉളളവർക്ക് എച്ച്-1 ബി വിസ ലഭിക്കുന്നതിനായി പ്രതിവർഷം 85,000 എന്ന ക്വാട്ടയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതുവരെ നറുക്കെടുപ്പിലൂടെയാണ് ആളുകൾക്ക് വിസ ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ പുതിയ പരിഷ്കാരങ്ങൾ കൊണ്ടു വരികയായിരുന്നു. പുതിയ രീതി പ്രകാരം കൂടുതൽ യോഗ്യതയുള്ളവർക്കും ഉയർന്ന ശമ്പളം ലഭിക്കുന്നവർക്കും മുൻഗണന നൽകുന്ന രീതിയിലേയ്ക്ക് ഇത് മാറ്റിയിരിക്കുകയാണ്. ഇതാണ് സെലക്ഷൻ നിരക്ക് വർധിക്കാൻ പ്രധാന കാരണമായത്.
എന്നാൽ ഇപ്പോൾ എച്ച്-1 ബി വിസയ്ക്ക് അപേക്ഷകരുടെ എണ്ണം കുറയുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരക്ക് വർധിപ്പിച്ചതാണ് വിസ അപേക്ഷകൾ കുറയാൻ കാരണമായത്. ഇത്രയും വലിയ തുക നൽകേണ്ടതിനാൽ യുഎസിലെ വൻകിട കമ്പനികൾ എല്ലാം വിദേശ തൊഴിലാളികളെ കൊണ്ടു വരുന്നതിൽ ഗണ്യമായ കുറവാണ് വരുത്തിയിരിക്കുന്നത്.