ജാപ്പനീസ് ചാന്ദ്രദൗത്യത്തിന് തുടക്കം; അഭിനന്ദനവുമായി ഇസ്രൊ

200 കിലോഗ്രാമാണ് പേടകത്തിന്‍റെ ഭാരം രണ്ട് പേ ലോഡുകളാണ് സ്ലിമ്മിലുള്ളത്.
ജാപ്പനീസ് ചാന്ദ്ര ദൗത്യം
ജാപ്പനീസ് ചാന്ദ്ര ദൗത്യം
Updated on

ടോക്കിയോ: ജപ്പാന്‍റെ ആദ്യ ചാന്ദ്ര ദൗത്യത്തിന് തുടക്കമായി. തനേഗാഷിമ ബഹിരാകാശ പഠന കേന്ദ്രത്തിൽ നിന്ന് എച്ച്ഐഐ -എ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചതായി ജപ്പാന്‍റെ എയറോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസി (ജാക്സ) സ്ഥിരീകരിച്ചു. ചന്ദ്രനെക്കുറിച്ച് പഠനം നടത്തുന്നതിനായി സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ (സ്ലിം) എന്ന ബഹിരാകാശ പേടകത്തെയാണ് ജപ്പാൻ വിക്ഷേപിച്ചിരിക്കുന്നത്. 200 കിലോഗ്രാമാണ് പേടകത്തിന്‍റെ ഭാരം രണ്ട് പേ ലോഡുകളാണ് സ്ലിമ്മിലുള്ളത്.

ചന്ദ്രയാൻ- 3യിൽ നിന്ന് വ്യത്യസ്തമായി പിൻപോയിന്‍റ് ടെക്നോളജി വഴി അടുത്ത വർഷം ആദ്യവാരത്തിൽ തന്നെ ചന്ദ്രനിൽ ലാൻഡ് ചെയ്യാവുന്ന വിധത്തിലാണ് ജപ്പാൻ ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്. ചന്ദ്രനിൽ ഒരു നിശ്ചിത സ്ഥലത്തിന് 100 മീറ്റർ അകലെയെങ്കിലും പേടകം വിജയകരമായി എത്തിക്കുക എന്നതാണ് ജപ്പാന്‍റെ ലക്ഷ്യം. മോശം കാലാവസ്ഥയെത്തുടർന്ന് രണ്ടു തവണ ദൗത്യം മാറ്റിവച്ചിരുന്നു. നിലവിൽ റഷ്യ. ചൈന. ഇന്ത്യ, യുഎസ് എന്നീ നാല് രാജ്യങ്ങൾ മാത്രമേ ചന്ദ്രനിൽ വിജയകരമായി പേടകം ഇറക്കിയിട്ടുള്ളൂ. ജാപ്പനീസ് സ്വകാര്യ കമ്പനി ഒരു പേടകം ചന്ദ്രനിൽ ഇറക്കാനുള്ള ശ്രമം ഏപ്രിലിൽ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

അതേ സമയം ചാന്ദ്രദൗത്യത്തിന് വിജയകരമായി തുടക്കം കുറിച്ച ജാക്സയെ ഇസ്രൊ അഭിനന്ദിച്ചു. പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്തുന്നതിന്‍റെ ഭാഗമായി എക്സ് റേ ടെലസ്കോപ്പോടു കൂടിയ റോക്കറ്റാണ് ജപ്പാൻ വിക്ഷേപിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com