

ആഗോള തകർച്ചയായി ഇന്ധന നിയന്ത്രണം
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണ വിപണിയിൽ മുമ്പെങ്ങുമില്ലാത്ത വിധം വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. കോവിഡ് മഹാമാരിക്കു ശേഷം ലോകം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ എണ്ണ ഉപഭോഗ തകർച്ചയാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് എസ് ആൻഡ് പി ഗ്ലോബൽ എനർജി തങ്ങളുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ പാദത്തിൽ എണ്ണയുടെയും അനുബന്ധ ഉൽപന്നങ്ങളായ പെട്രോൾ, ജെറ്റ് ഇന്ധനം തുടങ്ങിയവയുടെയും ആഗോള ആവശ്യം പ്രതിദിനം ഏകദേശം അമ്പതു ലക്ഷം ബാരലോളം ഇടിഞ്ഞേക്കുമെന്നാണ് കണക്കു കൂട്ടലുകൾ.
“ഡിമാൻഡ് ഡിസ്ട്രക്ഷൻ”
സാമ്പത്തിക ശാസ്ത്രത്തിലെ “ഡിമാൻഡ് ഡിസ്ട്രക്ഷൻ” അഥവാ ആവശ്യകതയുടെ തകർച്ച എന്ന അവസ്ഥയിലേയ്ക്കാണ് ഇത് കൊണ്ടെത്തിക്കുന്നത്. ഇന്ധനവില താങ്ങാനാകാത്ത വിധം വർധിക്കുമ്പോൾ സാധാരണക്കാരായ ഉപഭോക്താക്കളും വൻ ബിസിനസ് സ്ഥാപനങ്ങളും തങ്ങളുടെ ഉപയോഗം നിർബന്ധപൂർവം കുറയ്ക്കുന്ന രീതിയാണ് ഇത്. പല രാജ്യങ്ങളിലും ഇന്ധനം ലഭ്യമല്ലാത്ത അവസ്ഥ നിലനിൽക്കുന്നതിനാൽ ഗതാഗതവും വ്യവസായങ്ങളും സ്തംഭനാവസ്ഥയിലാണ്.
ഇന്ധന റേഷനിങ്
മറ്റൊരു പ്രധാന വെല്ലുവിളി പലയിടങ്ങളിലും ആരംഭിച്ചിരിക്കുന്ന ഇന്ധന റേഷനിങ് ആണ്. ഉയർന്ന വില നൽകാൻ തയാറുള്ളവർക്ക് പോലും ഇന്ധനം ലഭ്യമാകാത്ത വിധം വിതരണ ശൃംഖലകൾ താറുമാറായിരിക്കുന്നു. യുദ്ധം മൂലം ഹോർമൂസ് കടലിടുക്ക് ഉൾപ്പടെയുള്ള പ്രധാന പാതകൾ അടഞ്ഞു കിടക്കുന്നതാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.
ഏഷ്യൻ രാജ്യങ്ങളെയും യൂറോപ്പിനെയുമാണ് ഈ ഊർജ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. വരും മാസങ്ങളിൽ എണ്ണ ഉൽപാദനം വർധിപ്പിക്കാനോ വിതരണ പാതകൾ തുറക്കാനോ സാധിച്ചില്ലെങ്കിൽ ലോകം കൂടുതൽ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.