

റഷ്യ ഇറാനെ സൈനികമായി സഹായിക്കുന്നു എന്ന വാർത്തകൾ അടിസ്ഥാന രഹിതം: ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്
file photo
മോസ്കോ: തങ്ങളുടെ സഖ്യ കക്ഷിയായ ഇറാന് ഡ്രോണുകൾ കൈമാറുന്നു എന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ തള്ളി റഷ്യ. ഇറാൻ-അമെരിക്ക യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യ ഇറാനെ സൈനികമായി സഹായിക്കുന്നു എന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. മോസ്കോയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“മാധ്യമങ്ങൾ വഴി വ്യാപകമായ നുണപ്രചാരണങ്ങളാണ് നടക്കുന്നത്. ഇത്തരം വാർത്തകൾക്ക് ആരും വിലകൊടുക്കേണ്ടതില്ല,” പെസ്കോവ് പറഞ്ഞു.
യുദ്ധത്തിൽ ഇറാന്‍റെ ഡ്രോൺ ശേഖരം കുറയുന്നതായും അത് പരിഹരിക്കാൻ റഷ്യൻ നിർമ്മിത ഡ്രോണുകൾ ഉടൻ ടെഹ്‌റാനിലെത്തുമെന്നുമുള്ള റിപ്പോർട്ടുകളെയാണ് അദ്ദേഹം തള്ളിക്കളഞ്ഞത്.
യുക്രെയ്ൻ യുദ്ധത്തിൽ ഇറാനിയൻ ഡ്രോണുകൾ റഷ്യ ഉപയോഗിക്കുന്നുണ്ടെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണങ്ങൾ നിലനിൽക്കെയാണ് പുതിയ വെളിപ്പെടുത്തലുകൾ വരുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തിൽ റഷ്യയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകില്ലെന്ന സൂചനയാണ് ക്രെംലിൻ നൽകുന്നത്.
എങ്കിലും, മേഖലയിലെ റഷ്യയുടെ തന്ത്രപരമായ താൽപര്യങ്ങളും ഇറാനുമായുള്ള ദീർഘകാല പ്രതിരോധ ബന്ധവും പരിഗണിക്കുമ്പോൾ ഈ പ്രസ്താവനയെ അതീവ ജാഗ്രതയോടെയാണ് നയതന്ത്ര വിദഗ്ധർ വീക്ഷിക്കുന്നത്. യുദ്ധം വ്യാപിക്കുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുമ്പോഴും വൻശക്തി രാജ്യങ്ങളുടെ ഇത്തരം നിലപാടുകൾ നിർണ്ണായകമാണ്.