

പാക്കിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ
പാക്കിസ്ഥാനിൽ നിന്നു തങ്ങൾ പൂർണമായി സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പബ്ലിക് ഒഫ് ബലൂചിസ്ഥാൻ എന്ന പ്രസ്താവനയിലാണ് ഈ നിർണായക പ്രഖ്യാപനം. ബലൂചിസ്ഥാൻ മേഖലയുടെ 85 ശതമാനവും നിലവിൽ തങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്നും സംഘാടകർ അവകാശപ്പെടുന്നു.
പുതിയ രാഷ്ട്ര പ്രഖ്യാപനത്തിന് പിന്നാലെ സ്വന്തമായ ഭരണസംവിധാനങ്ങളും പ്രാബല്യത്തിൽ വരുത്തിയതായി ഇവർ വ്യക്തമാക്കുന്നു. മാ ചുക്കൈൻ ബലൂചാനി എന്ന ദേശീയ ഗാനവും ബലൂചി ഫലൂസ് എന്ന പേരിലുള്ള പുതിയ കറൻസിയും ഇവർ സ്വീകരിച്ചു കഴിഞ്ഞു. മേഖലയിലെ സ്വർണം, ചെമ്പ് കൽക്കരി ഖനികളുടെയും പ്രകൃതി വാതക പാടങ്ങളുടെയും പൂർണ നിയന്ത്രണം പുതിയ ഭരണകൂടം ഏറ്റെടുത്തതായും പ്രസ്താവനയിൽ ഉണ്ട്.
സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു പിന്നാലെ പാക് സൈന്യത്തിൽ നിന്നും പൊലീസ് സേനകളിൽ നിന്നും ബലൂചികളും പഷ്തൂണുകളുമായ ഉദ്യോഗസ്ഥർ കൂട്ടത്തോടെ രാജി വച്ച് ബലൂചിസ്ഥാൻ പക്ഷത്തു ചേരുന്നതായി റിപ്പോർട്ടുണ്ട്. ആധുനിക യുദ്ധവിമാനങ്ങളോ ടാങ്കുകളോ തങ്ങളുടെ പക്കലില്ലെങ്കിലും സ്വന്തം മണ്ണ് സംരക്ഷിക്കാൻ തങ്ങൾ പ്രാപ്തരാണെന്നും ബലൂചിസ്ഥാനെ ഒരു സ്വതന്ത്ര അയൽരാജ്യമായി അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
അതേസമയം ജനങ്ങൾ പാക് സൈന്യത്തിനെതിരേ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ബലൂചിസ്ഥാൻ നേതാവ് മിർ യാർ ബലൂച് അറിയിച്ചെങ്കിലും ഈ പ്രസ്താവനകളുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വിപ്ലവകരമായ ഈ സംഭവ വികാസങ്ങളോട് പാക്കിസ്ഥാൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.