

കോൺകുർ പരീക്ഷ; ഇറാനിയൻ യുവാക്കളുടെ പേടി സ്വപ്നം,
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാനിയൻ യുവാക്കളുടെ പേടി സ്വപ്നമായ കോൺകുർ പരീക്ഷ കടന്നുവരുകയാണ്. ഇറാനിലെ കൗമാരക്കാരായ ആൺകുട്ടികളുടെ ഭാവി നിശ്ചയിക്കുന്നത് ഈ പരീക്ഷയാണ്. രാജ്യത്തെ ദേശീയ സർവകലാശാല പ്രവേശന പരീക്ഷയായ കൊൺകുർ വിജയിച്ചില്ലെങ്കിൽ നിർബന്ധിത സൈനിക സേവനമാണ് ലഭിക്കുക. ഇറാനിയൻ നിയമം അനുസരിച്ച് 18 വയസ് പൂർത്തിയാകുന്നതോടെ ആൺകുട്ടികൾ നിർബന്ധമായും 18-24 മാസം നിർബന്ധിത സൈനിക സേവനം നടത്തിയിരിക്കണം. ഇതിൽ നിന്ന് ഇളവ് ലഭിക്കുന്നത് ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നവർക്ക് മാത്രമാണ്. സർവകലാശാലയിൽ പഠിക്കാൻ ചേരുന്നവർക്ക്, ബിരുദപഠനം പൂർത്തിയാകുന്നിടം വരെ സൈനിക സേവനം നീട്ടിവെയ്ക്കാനാകും.
സർവകലാശാലകളിൽ പ്രവേശവം നേടണമെങ്കിൽ ഏറ്റവും കടുപ്പമേറിയ പരീക്ഷയായ കൊൺകുർ പാസാകണം. നാലര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ശാസ്ത്രം, പേർഷ്യൻ സാഹിത്യം, അറബി ഭാഷ, മതപഠനം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് സിലബസ്.
പതിനെട്ട് വയസ് പൂർത്തിയാക്കുന്ന ആൺകുട്ടികളുടെ ഭാവി നിശ്ചയിക്കുന്നത് കൊൺകുർ പരീക്ഷയാണ്. സൈനിക സേവനം അല്ലെങ്കിൽ പഠനം എന്നതാണ് രീതി. ആദ്യത്തെ തവണ പരീക്ഷയിൽ പരാജയപ്പെട്ടാൽ പിന്നെ ഉന്നതപഠനം പ്രതിസന്ധിയിലാകുമെന്നാണ് വിവരം. ആദ്യഘട്ട പരീക്ഷ മെയിലും രണ്ടാംഘട്ട പരീക്ഷ ജൂണിലുമാണ് സാധാരണ നടക്കാറുള്ളത്. രാജ്യത്ത് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾ ആശങ്കയിലാണ്. യുദ്ധത്തിനിടെയുള്ള പഠനം പലരേയും ഉലച്ചിട്ടുണ്ട്. യുദ്ധസാഹചര്യത്തിൽ പരീക്ഷയുടെ തീയതിയിൽ മാറ്റമുണ്ടാകുമെന്നാണ് നാഷണൽ ഓർഗനൈസേഷൻ ഓഫ് എജ്യുക്കേഷണൽ ടെസ്റ്റിങ് അറിയിച്ചിരിക്കുന്നത്.