മാലദ്വീപിന്‍റെ നിലപാട് എല്ലാവർക്കും വ്യക്തമായിക്കാണും; ഇന്ത്യയ്ക്കെതിരേ മുയ്സുവിന്‍റെ ഒളിയമ്പ്

ആഭ്യന്തരകാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ടെന്നാണ് ദ്വീപിന്‍റെ വിധിയെഴുത്തെന്നും ഇന്ത്യയെ ലക്ഷ്യമിട്ട് മുയ്‌സു പറഞ്ഞു.
മുഹമ്മദ് മുയ്സു
മുഹമ്മദ് മുയ്സു
Updated on

മാലെ: സ്വാതന്ത്ര്യം, പരമാധികാരം തുടങ്ങിയ വിഷയങ്ങളിൽ മാലദ്വീപിന്‍റെ നിലപാടിനെക്കുറിച്ച് അന്താരാഷ്‌ട്ര സമൂഹത്തിന് ഇപ്പോൾ വ്യക്തമായിക്കാണണമെന്ന് പ്രസിഡന്‍റ് മുഹമ്മദ് മുയ്സു. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടിയായ പിഎൻസി വൻ ഭൂരിപക്ഷം നേടിയ പശ്ചാത്തലത്തിലാണ് ഇന്ത്യയെ പരോക്ഷമായി ലക്ഷ്യമിട്ട് മുയ്‌സുവിന്‍റെ പരാമർശം. 93 അംഗ പാർലമെന്‍റിൽ പിഎൻസിക്ക് 68 സീറ്റുകൾ ലഭിച്ചിരുന്നു. സഖ്യകക്ഷികൾക്ക് മൂന്നു സീറ്റുകളുണ്ട്. ഭരണഘടനാ ഭേദഗതിക്കുൾപ്പെടെ അധികാരമാണ് മുയ്‌സുവിന് കൈവന്നത്.

ചൈനാ അനുകൂലിയായ മുയ്‌സു, പ്രസിഡന്‍റായ ഉടൻ ദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ചൈനയുമായി പ്രതിരോധക്കരാറിൽ ഒപ്പുവച്ചിട്ടുണ്ട് മുയ്സു. ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്തണമെന്നു വാദിക്കുന്ന മുൻ പ്രസിഡന്‍റ് മുഹമ്മദ് സോലിഹിന്‍റെ എംഡിപിക്ക് 15 സീറ്റുകൾ മാത്രമാണു നേടാനായത്.

തന്‍റെ നിലപാടിനു ദ്വീപ് നൽകിയ അംഗീകാരമാണ് വൻ ഭൂരിപക്ഷമെന്നു മുയ്സു പറഞ്ഞു. ആഭ്യന്തരകാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ടെന്നാണ് ദ്വീപിന്‍റെ വിധിയെഴുത്തെന്നും ഇന്ത്യയെ ലക്ഷ്യമിട്ട് മുയ്‌സു ഉൾപ്പെടെ പിഎൻസി നേതാക്കൾ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com