

പശ്ചിമേഷ്യയിലേയ്ക്ക് യുഎസിന്‍റെ പതിനായിരം സൈനികർ കൂടി...
file photo
വാഷിങ്ടൺ: ഇറാനെതിരേ അമെരിക്കയും ഇസ്രയേലും സംയുക്ത നീക്കം തുടരുന്നതിനിടെ പതിനായിരത്തോളം സൈനികരെ കൂടി പശ്ചിമേഷ്യയിലേയ്ക്ക് വിന്യസിച്ച് യുഎസ്. നിലവിലെ സംഘർഷത്തിന്‍റെ തീവ്രത വർധിപ്പിക്കാൻ ഇത് ഇടയാക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
ഒരു വശത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോൾ തന്നെയാണ് മറുവശത്ത് ഇത്തരത്തിലുള്ള നീക്കം. യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേർണലാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കവചിത വാഹനങ്ങൾ ഉൾപ്പടെയുള്ള ഒരുക്കങ്ങളുമായി കരസേനയെ പശ്ചിമേഷ്യയിൽ വിന്യസിക്കുന്നതിനുള്ള നീക്കമാണ് പെന്‍റഗൺ പദ്ധതിയിടുന്നതെന്നും വാൾസ്ട്രീറ്റ് ജേർണൽ പറയുന്നു. അയ്യായിരം നാവികസേനാംഗങ്ങളെ യുഎസ് ഇതിനകം മേഖലയിലേയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം ചർച്ചകൾക്ക് തയാറാകാതിരിക്കുന്ന ഇറാനെ സമ്മർദ്ദത്തിലാക്കുന്നതിനുള്ള യുഎസിന്‍റെ നീക്കമാണ് വൻ തോതിലുള്ള സൈനികവിന്യാസമെന്നും സൂചനയുണ്ട്. എന്നാൽ ഇറാനിൽ അവസാന പ്രഹരത്തിന് പെന്‍റഗൺ സൈനിക ഓപ്ഷനുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അതിൽ കരസേനയെ ഉപയോഗിക്കുകയും വൻ തോതിലുള്ള ബോംബാക്രമണം നടത്തുകയും ചെയ്യുന്നത് അടക്കം ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.