

വാഷിങ്ടൺ: ബംഗ്ലാദേശിൽ യുഎസ് ""ഡീപ് സ്റ്റേറ്റിന്‍റെ'' ഇടപെടലുണ്ടെന്ന അഭ്യൂഹങ്ങൾക്ക് അന്ത്യം കുറിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ഇതുസംബന്ധിച്ച് ഉയർന്ന ചോദ്യത്തിന് "ഞങ്ങളുടെ ഡീപ് സ്റ്റേറ്റിന്' അവിടെ ഒരു കാര്യവുമില്ലെന്നായിരുന്നു ട്രംപിന്‍റെ മറുപടി. ബംഗ്ലാദേശിന്‍റെ കാര്യങ്ങൾ പ്രധാനമന്ത്രി (മോദി) നോക്കുമെന്നും ട്രംപ്.
ഷെയ്ഖ് ഹസീനയെ അട്ടിമറിച്ച് മുഹമ്മദ് യൂനുസിന്‍റെ ഇടക്കാല സർക്കാരിനെ സ്ഥാപിച്ചതിൽ മുൻ പ്രസിഡന്‍റ് ജോ ബൈഡനും യുഎസ് ഡീപ് സ്റ്റേറ്റിനും പങ്കുണ്ടെന്നായിരുന്നു ആരോപണം. സെന്‍റ്മാർട്ടിൻ ദ്വീപ് തങ്ങളുടെ വ്യോമതാവളമാക്കണമെന്ന യുഎസ് ആവശ്യം നിരസിച്ചതോടെയാണ് അമെരിക്ക തനിക്കെതിരേ തിരിഞ്ഞതെന്നു ഹസീന ആരോപിച്ചിരുന്നു.
എന്നാൽ, മുഹമ്മദ് യൂനുസിന്‍റെ ഭരണത്തിൽ ഹിന്ദുക്കൾക്കെതിരേ നടന്ന സംഘടിത ആക്രമണങ്ങളിൽ കർശന നിലപാടാണ് ട്രംപ് തുടക്കം മുതൽ സ്വീകരിച്ചത്. ബംഗ്ലാദേശിലെ ആക്രമണങ്ങൾ കിരാതമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.