
'ജെൻ സി' പ്രക്ഷോഭത്തിന് മുന്നിൽ മുട്ടു മടക്കി സർക്കാർ; നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം നീക്കി
കാഠ്മണ്ഡു: തിങ്കളാഴ്ച നേപ്പാളിൽ അരങ്ങേറിയ വ്യാപക പ്രതിഷേധത്തിൽ 19 പേർ മരിച്ചതിനു പിന്നാലെ സോഷ്യൽ മീഡിയ നിരോധനം നീക്കി സർക്കാർ. പൊലീസിന് നിയന്ത്രിക്കാൻ കഴിയുന്നതിവും ശക്തമായ പ്രക്ഷോഭം നടന്നതോടെ സർക്കാർ സൈന്യത്തെ രംഗത്തിറക്കിയെങ്കിലും ജെൻ സി പ്രക്ഷോഭത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. തുടർന്ന് തിങ്കളാഴ്ച അർദ്ധ രാത്രിയോടെ നിരോധനം നീക്കം ചെയ്യുകയായിരുന്നു.
നേപ്പാൾ വാർത്താവിനിമയ, വിവര, പ്രക്ഷേപണ മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് സോഷ്യൽ മീഡിയ സൈറ്റുകൾ നിരോധിക്കാനുള്ള മുൻ തീരുമാനം സർക്കാർ പിൻവലിച്ചതായി പ്രഖ്യാപിച്ചു. ജെൻ സിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അടച്ചുപൂട്ടാനുള്ള സർക്കാരിന്‍റെ മുൻ തീരുമാനത്തിൽ ഖേദമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെൻ സി ഗ്രൂപ്പിനോട് അവരുടെ പ്രതിഷേധം പിൻവലിക്കാനും ഗുരുങ് അഭ്യർത്ഥിച്ചു.
ജെൻ സി അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രിസഭ ഒരു അന്വേഷണ സമിതിയും രൂപീകരിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.