

ഇസ്മായിൽ ബാഗ്ഹേ
ടെഹ്റാൻ: 24 മണിക്കൂറിനുള്ളിൽ അമെരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിൽ ഒപ്പുവയ്ക്കുമെന്ന പാക്കിസ്ഥാന്‍റെ അവകാശവാദം തള്ളി ഇറാൻ. 24 മണിക്കൂറിനുള്ളിൽ ആയിരിക്കില്ല വരും ദിവസങ്ങളിലായിരിക്കും സമാധാന കരാറിൽ ഒപ്പുവയ്ക്കുന്നതെന്ന് ഇറാൻ വ‍്യക്തമാക്കി. ഇറാൻ വിദേശകാര‍്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാഗ്ഹേ ആണ് ഇക്കാര‍്യം മാധ‍്യമങ്ങളോട് വ‍്യക്തമാക്കിയത്.
കരാറിൽ ഒപ്പു വയ്ക്കുന്ന തീയതിക്കായി കാത്തിരിക്കാമെന്നും വരും ദിവസങ്ങളിൽ ഇതിനുള്ള സാധ‍്യത തള്ളി കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര മാധ‍്യമമായ റോയിട്ടേഴ്സാണ് ഇറാനും അമെരിക്കയും തമ്മിൽ സമാധാന കരാറിൽ 24 മണിക്കൂറിനുള്ളിൽ ഒപ്പുവയ്ക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെറിഫ് പറഞ്ഞതായി റിപ്പോർട്ട് ചെയ്തത്. ഇലക്‌ട്രോണിക് സംവിധാനം മുഖേന ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുമെന്നായിരുന്നു ഷെഹബാസ് ഷെറിഫ് പറഞ്ഞത്.