

ഉത്തരകൊറിയയിൽ നടത്തിയ പാർലമെന്‍ററി തെരഞ്ഞെടുപ്പിൽ കിം ജോങ് ഉന്നിന് വീണ്ടും സമ്പൂർണ വിജയം. ഭരണകക്ഷിയും സഖ്യകക്ഷികളും ചേർന്ന് രാജ്യത്തെ 99.93 ശതമാനം വോട്ടും സ്വന്തമാക്കിയാണ് വിജയിച്ചത്. 0.07 ശതമാനം വരുന്നവർ ഔദ്യോഗിക സ്ഥാനാർഥിയെ സ്വീകരിക്കുന്നില്ല എന്നു രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാർച്ച് പതിനഞ്ചിനാണ് ഉത്തരകൊറിയയിലെ സുപ്രീം പീപ്പിൾ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പു നടത്തിയത്. സഭയിലെ എല്ലാ സീറ്റിലേക്കും ഭരണകക്ഷിയുടെ സ്ഥാനാർഥികൾ വിജയിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു.
രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ ഉൾക്കടലിൽ ജോലി ചെയ്യുന്നവർക്ക് അടക്കം 0.0037 ശതമാനം വരുന്നവർക്ക് വോട്ടു രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ കിമ്മിന്‍റെ പാർട്ടിക്കെതിരേ മറ്റു പാർട്ടികളൊന്നും മത്സരിച്ചിരുന്നില്ല. മുൻകൂട്ടി തീരുമാനിച്ച ഒരു അംഗത്തെ സ്വീകരിക്കുന്നോ ഇല്ലയോ എന്നു രേഖപ്പെടുത്താനാണ് വോട്ടർമാർക്ക് അവസരം നൽകിയിരുന്നത്.
ഇതാദ്യമായാണ് കിമ്മിന്‍റെ പാർട്ടി നിർദേശിക്കുന്ന വ്യക്തിയെ സ്വീകരിക്കുന്നില്ല എന്നു രേഖപ്പെടുത്താൻ ജനങ്ങൾക്ക് അവസരം ലഭിക്കുന്നത്. 687 അംഗങ്ങളെയാണ് സഭയിലേക്ക് തെരഞ്ഞെടുക്കുന്നത്. കിം അനുമതി നൽകിയ ഒരു വ്യക്തിയുടെ പേരു മാത്രമാണ് ബാലറ്റേ പേപ്പറിൽ ഉണ്ടായിരിക്കുക. 2011ലാണ് കിം ഉത്തരകൊറിയയിൽ അധികാരത്തിലേറിയത്.