

ഫയല്‍ ചിത്രം
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തിൽ കപ്പലുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായമില്ല. ഒമാൻ തീരത്തിന് സമീപം മറ്റൊരു ടാങ്കറിലും തീപിടുത്തമുണ്ടായി.
ഹോർമുസ് കടലിടുക്കിന്റെ തന്ത്രപ്രധാനമായ ഭാഗത്താണ് ആക്രമണം നടന്നത് എന്നാണ് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖത്തറിൽ നിന്ന് ദ്രവീകൃത പ്രകൃതിവാതകവുമായി (എൽ.എൻ.ജി) പോവുകയായിരുന്ന ടാങ്കർ ഉൾപ്പെടെ രണ്ട് വാണിജ്യ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിൽ കപ്പലുകളുടെ ഡെക്കിനും മറ്റ് ഭാഗങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. ഹോർമുസിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ, ഒമാൻ ഉൾക്കടലിൽ മറ്റൊരു കപ്പലിൽ തീപിടുത്തമുണ്ടായി. ആഗോള എണ്ണ, വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ ഉണ്ടായ ആക്രമണത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ചെറിയ തോതിൽ വർധിച്ചു.
ഇതെത്തുടർന്ന് അമേരിക്കൻ നാവികസേന അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ നടപടികളെ രൂക്ഷമായി വിമർശിച്ച അമേരിക്ക, തിരിച്ചടി ഉണ്ടാവുമെന്ന മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നാവികസേനയുടെ സഹായത്തോടെ അമേരിക്ക നിരീക്ഷണം ശക്തമാക്കി. ആക്രമണത്തിന് ഇരയായ കപ്പലുകൾ സുരക്ഷിതമായ മേഖലയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.