

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറം കണ്ടു
ഫ്ലോറിഡ: ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം. 54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന അഭിമാനനേട്ടമാണ് സംഘം നേടിയത്. ചന്ദ്രനെ ചുറ്റിയ ഒറയോണ്‍ എന്ന പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം പുനസ്ഥാപിച്ചു. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് ആർട്ടിമിസ് ദൌത്യത്തിന്‍റെ ഭാഗമായ ആ നാല് പേർക്ക് സ്വന്തമായി. ഭൂമിയിൽ നിന്ന് 4,06,771 കിലോമീറ്റർ അകലെ വരെ എത്തി.
പുതിയ റെക്കോർഡ് പിറന്നത് ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 4:37നാണ്. അപ്പോളോ 13 സംഘത്തിന്‍റെ 1970 ഏപ്രിൽ 14ലെ റെക്കോർഡാണ് ആർട്ടെമിസ് സംഘം മറികടന്നത്. ഒറയോണ്‍ ചന്ദ്രന്‍റെ ഏറ്റവും അടുത്ത് എത്തിയത് ഇന്ത്യൻ സമയം പുലർച്ചെ 4.32നാണ്. ഭൂമിയിലേക്ക് ആദ്യം സന്ദേശമയച്ചത് ക്രിസ്റ്റീന കുക്കാണ്. പേടകം ചന്ദ്രന്‍റെ ഗുരുത്വാകർഷണ ബലത്തിന്‍റെ സ്വാധീനത്തിലേക്ക് പ്രവേശിച്ചത് ചൊവ്വാഴ്ചയാണ്. 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിൽ എത്തിയത്. തുടർന്ന് ചന്ദ്രന്‍റെ അടുത്ത് നിന്ന് സംഘം ചന്ദ്രനെയും ഭൂമിയെയും നോക്കിക്കണ്ടു. ഒറയോൺ ചന്ദ്രന്‍റെ പിന്നിലേക്ക് പോയതിനാൽ നാൽപ്പത് മിനുട്ടോളം പേടകവും ഭൂമിയും തമ്മിൽ ബന്ധമുണ്ടായില്ല. ചന്ദ്രന്‍റെ അപ്പുറത്ത് നിന്ന് ഉദയവും അസ്തമയവും അവർ കണ്ടു.
ഏഴാം ദിനം പകുതി കഴിയുമ്പോൾ സംഘം ഭൂമിയിലേക്ക് മടക്കയാത്രയ്ക്ക് ആരംഭിക്കും. എട്ടാം നാൾ പേടകത്തെ വീണ്ടും പൈലറ്റിന്‍റെ നിയന്ത്രണത്തിലാക്കും. ഒപത്താം നാൾ ഭൂമിയിലേക്ക് ഒറയോൺ വന്നിറങ്ങുമെന്നാണ് വിവരം.