
ഓപ്പറേഷൻ ബുന്യാൻ മർസൂസ് വിജയിച്ചെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാനിൽ ആഘോഷം
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെതിരായ ഓപ്പറേഷൻ ബുന്യാൻ മർസൂസ് വിജയിച്ചെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാനിൽ നടക്കുന്ന ആഘോഷപരിപാടികളിൽ പാക് സേനയ്ക്കൊപ്പം ഭീകരരും മതമൗലികവാദ സംഘടനാ നേതാക്കളും. ദിഫായെ വതൻ കൗൺസിൽ എന്ന മതതീവ്രവാദ കൂട്ടായ്മയ്ക്കു കീഴിലാണ് സൈന്യത്തെ അഭിനന്ദിക്കാൻ പാക്കിസ്ഥാനിലെമ്പാടം പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കറാച്ചിയിൽ നടന്ന പരിപാടിയിൽ ലഷ്കർ ഇ തൊയ്ബയുടെയും അഹ്‌ലെ സുന്നത്ത് വാൽ ജമാത്തിന്‍റെയും ഭീകരർ പരസ്യമായി പങ്കെടുത്തു. ഇന്ത്യയ്ക്കെതിരേ കടുത്ത ഭീഷണിയും വെല്ലുവിളിയുമുയർത്തുന്ന ഇത്തരം പരിപാടികൾ കടുത്ത മതവിദ്വേഷ പ്രസംഗങ്ങളാണ് നിറയുന്നത്.
പാക്കിസ്ഥാന്‍റേത് മതേതര സേനയല്ല, മതാധിഷ്ഠിത സൈന്യമാണെന്നും ഇസ്‌ലാമിന്‍റെ പേരിലാണ് പട്ടാളക്കാരുടെ ജീവത്യാഗത്തെ കാണുന്നതെന്നുമായിരുന്നു തീവ്രവാദിയും മതപണ്ഡിതനുമായ മുഫ്തി താരിഖ് മസൂദിന്‍റെ പ്രഖ്യാപനം.
പ്രകോപനപരമായ പ്രസംഗം നടത്തിയ ജാമിയത്ത് ഉലമ-ഇ-ഇസ്‌ലാം (സിന്ധ്) ജനറൽ സെക്രട്ടറി അല്ലാമ റാഷിദ് മഹ്മൂദ് സൂമ്രോ ഇന്ത്യയെ പരസ്യമായി ഭീഷണിപ്പെടുത്തുകയും മതത്തിന് സൈന്യത്തോടുള്ള കൂറ് ആവർത്തിക്കുകയും ചെയ്തു. ഡൽഹിയിൽ പാക് പതാക ഉയർത്താനും ഇന്ത്യയിൽ പ്രാതൽ കഴിക്കാനും തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ലാഹോറിൽ നിന്ന് തന്‍റെ നേതാവ് മൗലാന ഫസ്‌ലുർ റഹ്മാൻ മോദിയെ വെല്ലുവിളിച്ചെന്നും ഇയാളുടെ വാദം.
പാക് സേന ഇസ്രേലി ഡ്രോണുകളും റഫാൽ വിമാനവും എസ് 400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനവും തകർത്തെന്നാണ് സുമ്രോയുടെ അവകാശവാദം.
പാക് സേനയുടെ വാദങ്ങളെല്ലാം ഇന്ത്യ തള്ളിയിരുന്നു. പാക്കിസ്ഥാൻ തകർത്തെന്ന് അവകാശപ്പെട്ട ആദംപുർ വ്യോമതാവളത്തിൽ എസ് 400നു മുന്നിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സൈന്യത്തെ അഭിസംബോധന ചെയ്തത്.