

പാക് അധീന കശ്മീര്‍
മുസാഫറാബാദ്: തങ്ങൾ പാക്കിസ്ഥാന്‍റെ ഭാഗമല്ലെന്നും അവശ്യ ഭക്ഷ്യവസ്തുക്കൾ ഇനിയും തടഞ്ഞാൽ വേറെ മാർഗം തേടുമമെന്നും പാക് അധീന കശ്മീരിലെ പ്രക്ഷോഭകർ. റവാലക്കോട്ട് ഈദ്ഗാഹ് മൈതാനിയിൽ ചൊവ്വാഴ്ച നടന്ന റാലിയിലാണു സുപ്രധാന പ്രഖ്യാപനം. പാക്കിസ്ഥാൻ സർക്കാർ പാക് അധീന കശ്മീരിലെ സാധാരണക്കാരെ ശിക്ഷിക്കുകയാണെന്നും ഇവർ ആരോപിച്ചു.
ജമ്മു കശ്മീർ അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെഎഎസി) നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്‍റെ തുടർച്ചയായിരുന്നു ഈദ്ഗാഹ് മൈതാനിയിലെ പരിപാടി. റാലിയെ അഭിസംബോധന ചെയ്ത പാക് അധീന കശ്മീർ നേതാവ് സർദാർ അമൻ ഖാനാണ് പാക് ഭരണകൂടത്തിനെതിരേ തുറന്നടിച്ചത്. "" ഞങ്ങൾക്കു നിങ്ങളുടെ റേഷൻ ആവശ്യമില്ല. നിങ്ങൾക്ക് ഞങ്ങളെയാണ് ആവശ്യം. ഇനിയും ഭക്ഷ്യ വിതരണം തടഞ്ഞാൽ നിലനിൽപ്പിനു വേണ്ടി മറ്റു മാർഗങ്ങൾ സ്വീകരിക്കാൻ ഞങ്ങൾ നിർബന്ധിതരാകും''- അമൻ ഖാൻ പറഞ്ഞു.
റവാലക്കോട്ടിലും മിർപുരിലുമുള്ളവർ യഥാർഥ കശ്മീരികളല്ലെന്ന പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്‍റെ പരാമർശത്തിനാണ് അമൻ ഖാന്‍റെ മറുപടിയെന്നു കരുതുന്നു. ഖവാജ ആസിഫിന്‍റെ പ്രസ്താവന പാക് അധീന കശ്മീരിലുടനീളം വലിയ തോതിലുള്ള പ്രതിഷേധത്തിനിടയാക്കിയിരുന്നു. പാക് അധീന കശ്മീരിൽ സർക്കാരിന്‍റ സാമ്പത്തിക- ഭരണ നയങ്ങൾക്കെതിരേ തുടങ്ങിയ പ്രക്ഷോഭത്തെ സുരക്ഷാ ഭീഷണിയെന്ന നിലയ്ക്കാണ് ഭരണകൂടം കാണുന്നത്. ഇതേത്തുടർന്ന് കഴിഞ്ഞ മാസം ആദ്യം ഭീകരവിരുദ്ധ നിയമപ്രകാരം ജെഎഎസിയെ നിരോധിച്ചിരുന്നു. ഇതിനിടെ, പ്രതിരോധ മന്ത്രി നടത്തിയ പ്രസ്താവന പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി.
അമൻ ഖാനടക്കം പ്രക്ഷോഭകർക്കെിരേ ഭീകര വിരുദ്ധ നിയമപ്രകാരം കേസെടുത്തെങ്കിലും ജനകീയ സമരം ശക്തമായി മുന്നോട്ടുപോകുയാണ്. കഴിഞ്ഞമാസം ആദ്യം ശക്തമായ പ്രക്ഷോഭത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. സമരം കൂടുതൽ മേഖലകളിലേക്കു വ്യാപിച്ചതോടെയാണ് സൈന്യം അവശ്യ ഭക്ഷ്യവസ്തുക്കൾ തടഞ്ഞത്.