

ആംഫിബിയസ് അസോൾട്ട് കപ്പലായ യുഎസ്എസ് ട്രിപ്പോളി
file photo
ഇറാൻ യുദ്ധം മൂന്നാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ഇതിനകം ഇറാന്‍റെ എണ്ണ ഉൽപാദന ശൃംഖലയുടെ നെടും തൂണായ ഖാർഗ് ദ്വീപിൽ തുടർച്ചയായ രണ്ടാം ദിവസവും യുഎസ് ആക്രമണം. ദ്വീപിന്‍റെ മിക്ക ഭാഗങ്ങളും ആക്രമണത്തിൽ പൂർണമായും തകർന്നതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വീണ്ടും ദ്വീപിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. കയറ്റുമതിയ്ക്കുള്ള ഇറാനിയൻ എണ്ണയുടെ 90 ശതമാനവും ഖാർഗിലെ സംസ്കരണ ശാലകളിലാണ് തയാറാക്കുന്നത്.
പശ്ചിമേഷ്യയിലേയ്ക്ക് 2500 മറീനുകളെയും ഒരു ആംഫിബിയസ് അസോൾട്ട് കപ്പലും യുഎസ് അയയ്ക്കുമെന്നും വാർത്തകൾ പുറത്തു വന്നു. ജപ്പാനിൽ ഉണ്ടായിരുന്ന 31ാം മറീൻ എക്സ്പെഡിഷനറി യൂണിറ്റ് അംഗങ്ങളും യുഎസ്എസ് ട്രിപ്പോളി എന്ന ആംഫിയസ് അസോൾട്ട് കപ്പലും പശ്ചിമേഷ്യയിലേയ്ക്ക് തിരിച്ചു. കപ്പൽ തായ് വാന് അടുത്തു കൂടി നീങ്ങുന്നുണ്ടെന്നും ഇറാന് അടുത്തെത്താൻ ഒരാഴ്ചയിലേറെ എടുക്കുമെന്നുമാണ് റിപ്പോർട്ട്.
ആംഫിബിയസ് അസോൾട്ട് കപ്പലുകൾ എന്നാൽ...
യുദ്ധത്തിനായി പട്ടാളക്കാരെ കരയിൽ ഇറക്കാനും നാവിക, വ്യോമസേനകളെ സഹായിക്കാനും ഒരു പോലെ കഴിയുന്നവയാണ് ആംഫിബിയസ് അസോൾട്ട് കപ്പലുകൾ. അതിനാൽ മറീൻ എക്സ്പെഡിഷനറി യൂണിറ്റിനൊപ്പം ട്രിപ്പോളിയും അയയ്ക്കുന്നത് ഇറാനിൽ കരയുദ്ധം ആരംഭിക്കാൻ പോകുന്നതിന്‍റെ സൂചനയാണെന്ന വ്യാഖ്യാനമുണ്ട്.
ഹോർമുസ് കടലിടുക്കിന്‍റെ തീരപ്രദേശങ്ങളിൽ ആക്രമണം കടുപ്പിക്കുമെന്നും അമെരിക്ക മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതു വഴിയുള്ള കപ്പലുകളെ ആക്രമിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ ബോട്ടുകളെ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം.