

യുഎസ്എസ് അബ്രഹാം ലിങ്കണിലെ ദുരിതക്കയങ്ങൾ പുറത്തായി
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ യുദ്ധം ആറാം മാസത്തിലേയ്ക്കു കടന്നതോടെ മേഖലയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അമെരിക്ക ഏഷ്യയിൽ നിന്നുളള സൈനിക വിന്യാസം കുറയ്ക്കുന്നത് ഏഷ്യയിലെ സഖ്യരാജ്യങ്ങൾക്കിടയിൽ കടുത്ത ആശങ്കയ്ക്കു വഴി തെളിച്ചിരിക്കുകയാണ്. ഏഷ്യയിൽ അമെരിക്കയ്ക്ക് ഉണ്ടായിരുന്ന ഏക വിമാനവാഹിനിക്കപ്പലായിരുന്നു യുഎസ്എസ് ജോർജ് വാഷിങ്ടൺ. അത് ജപ്പാനിൽ നിന്നും പശ്ചിമേഷ്യയിലേക്കു മാറ്റാനുള്ള പെന്‍റഗണിന്‍റെ നീക്കമാണ് നിലവിലെ പുതിയ പിരിമുറുക്കങ്ങൾക്ക് കാരണം. ഒമ്പതു മാസമായി തുടർച്ചയായി സേവനത്തിൽ ഉണ്ടായിരുന്ന യുഎസ്എസ് അബ്രഹാം ലിങ്കണിനു പകരമായാണ് യുഎസ്എസ് ജോർജ് വാഷിങ്ടൺ പശ്ചിമേഷ്യയിലേക്കു തിരിച്ചിരിക്കുന്നത്.
ദീർഘകാലത്തെ ദൗത്യത്തിനു ശേഷം യുഎസ്എസ് അബ്രഹാം ലിങ്കൺ മടക്കയാത്ര ആരംഭിച്ചെങ്കിലും കപ്പലിലെ ശുചിത്വമില്ലായ്മയെക്കുറിച്ചും ഭക്ഷണ ക്ഷാമത്തെ കുറിച്ചുമുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. കേടായ ശൗചാലയങ്ങളും ഷവറുകളും കപ്പലിലെ ജീവിതം ദുസഹമാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 5,000-ത്തോളം വരുന്ന ജീവനക്കാരുടെ കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ചും ചില സൈനികർ കടലിലേക്ക് ചാടാൻ ശ്രമിച്ചതിനെക്കുറിച്ചും ആശങ്കയുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.