

ഇറാൻ അണ്വായുധം നിർമിക്കരുത് ; അങ്കാറ നാറ്റോ ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം
അങ്കാറ: തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയുടെ സമാപനത്തിൽ അംഗരാജ്യങ്ങൾ ഒപ്പു വച്ച സംയുക്ത പ്രഖ്യാപനത്തിൽ ഇറാനു കടുത്ത മുന്നറിയിപ്പ്. അന്തരാഷ്ട്ര തലത്തിൽ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഇറാൻ പൂർണമായും മാനിക്കണമെന്ന് നാറ്റോ നേതാക്കൾ ആവശ്യപ്പെട്ടു.
കൂടാതെ ഇറാൻ യാതൊരു കാരണവശാലും അണ്വായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും സഖ്യം ആവർത്തിച്ചു വ്യക്തമാക്കി. അമെരിക്കയും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ വർധിച്ചു വരുന്ന സൈനിക സംഘർഷങ്ങളുടെ നിഴലിലാണ് ഇത്തവണത്തെ നാറ്റോ ഉച്ചകോടി നടന്നത്.
ഉച്ചകോടിയുടെ വേദിയിൽ വച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള അറുപതു ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി പരസ്യമായി പ്രഖ്യാപിച്ചതും ആഗോള തലത്തിൽ വലിയ നയതന്ത്ര ചലനങ്ങൾ ഉണ്ടാക്കി. മാറി വരുന്ന ആഗോള സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി സഖ്യത്തിന്‍റെ സൈനിക ശേഷി ഗണ്യമായി വർധിപ്പിക്കാനും ഉച്ചകോടിയിൽ ധാരണയായി.
ആധുനിക വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പടെയുള്ള സൈനിക ശേഷി വികസിപ്പിക്കാൻ നേതാക്കൾ സമ്മതിച്ചു. എല്ലാ അംഗരാജ്യങ്ങളും തങ്ങളുടെ പ്രതിരോധ ബജറ്റ് വർധിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ആയുധ നിർമാണ മേഖലയിലും സൈനിക-വ്യവസായ ശേഷി വിപുലീകരിക്കുന്നതിലും കൂടുതൽ നിക്ഷേപം നടത്താൻ നാറ്റോ രാജ്യങ്ങൾ തീരുമാനിച്ചു. യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ പുതിയ സുരക്ഷാ പ്രതിസന്ധികളും കണക്കിലെടുത്ത് നാറ്റോ സഖ്യം കൂടുതൽ ശക്തമായ പ്രതിരോധ നിലപാടുകളിലേയ്ക്ക് നീങ്ങുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണ് അങ്കാറ പ്രഖ്യാപനം നൽകുന്നത്.