

ഇസ്രയേൽ ആക്രമണത്തിൽ കത്തിയെരിയുന്ന ഇറാന്‍റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ്
file photo
വാഷിങ്ടൺ: ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരേ ഇസ്രയേൽ ഇനി ആക്രമണം നടത്തില്ലെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് മുന്നറിയിപ്പു നൽകിയ ശേഷമാണ് ട്രംപ് ഇത്തരത്തിൽ പ്രതികരിച്ചത്. ഇസ്രയേൽ ഇറാന്‍റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് എന്ന സുപ്രധാന പ്രകൃതിവാതക പാടത്തിനു നേരെ ആക്രമണം നടത്തിയതായും ഇത് പൂർണമായും ഇസ്രയേൽ നടത്തിയ ആക്രമണം മാത്രമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഈ ആക്രമണത്തെ കുറിച്ച് അമരെിക്കയ്ക്ക് അറിയില്ലായിരുന്നു എന്നും ആക്രമണത്തിൽ ഖത്തർ ഒരു തരത്തിലും ഉൾപ്പെട്ടിരുന്നില്ലെന്നും ഇത്തരമൊരു ആക്രമണം ഉണ്ടാകുമെന്ന് ഖത്തറിന് ഒരു ധാരണയും ഉണ്ടായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാൻ ഗ്യാസ് ഫീൽഡിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ഗൾഫ് മേഖലയിലുടനീളം ഇറാൻ പ്രതികാരം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് ട്രംപിന്‍റെ പരാമർശം. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ എന്നിവിടങ്ങളിലെ അഞ്ച് ഊർജ്ജ സൗകര്യങ്ങൾ വരും മണിക്കൂറുകളിൽ ലക്ഷ്യമിടുന്നു എന്ന് ഇറാന്‍റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തിരുന്നു.
ഖത്തർ പ്രതിരോധ മന്ത്രാലയം നൽകുന്ന വിവരം അനുസരിച്ച് ഇന്നു പുലർച്ചെ രാജ്യത്തെ പ്രധാന ദ്രവീകൃത പ്രകൃതി വാതക കേന്ദ്രമായ ഖത്തറിലെ റാസ് ലഫാൻ വ്യവസായ നഗരത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി.