

ട്രംപിനെ വധിക്കാൻ ഇറാന്‍റെ പുതിയ ഗൂഢാലോചന
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ ഗൂഢാലോചന നടത്തിയതായി ഇസ്രയേൽ യുഎസിന് രഹസ്യ വിവരം നൽകിയതായി റിപ്പോർട്ടുകൾ.
ഇതാണ് ഇറാനെതിരേ കടുത്ത സൈനിക നടപടിക്കു മുതിരാൻ യുഎസിനെ പ്രേരിപ്പിച്ചതെന്നും അടിസ്ഥാനപരമായി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ അവസാനിക്കും മുമ്പേ യുഎസ് നടത്തിയ ആക്രമണങ്ങൾക്കു പിന്നിൽ നെതന്യാഹുവിന്‍റെ ഈ രഹസ്യ സന്ദേശമായിരുന്നു എന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ യുഎസോ ഇസ്രയേലോ ഇറാനോ ഇത് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇറാൻ വധിക്കാനാഗ്രഹിക്കുന്നവരിൽ ഒന്നാം സ്ഥാനത്താണ് തന്‍റെ പേര് എന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാൻ യുദ്ധത്തിൽ നിന്നും പിന്മാറാൻ ഒരുങ്ങിയ ട്രംപ് അപ്രതീക്ഷിതമായി അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾക്കിടെ ഇറാനിലേയ്ക്ക് ശക്തമായി ആക്രമണം നടത്തിയതിന്‍റെ കാരണം ഈ രഹസ്യ വിവരമാണെന്നാണ് വിലയിരുത്തലുകൾ.
ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ പുതിയ ആക്രമണ പദ്ധതി തയാറാക്കിയതായി ഇസ്രയേൽ അമെരിക്കൻ അധികൃതർക്ക് മുന്നറിയിപ്പു നൽകി. ഈ വിവരം നേരത്തെ അമെരിക്കൻരഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നില്ലെന്നും അതിനാൽ പ്രശ്നത്തിന്‍റെ ഗൗരവം പരിശോധിക്കാൻ അമെരിക്ക തീരുമാനിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇസ്രയേൽ ആരോപിക്കുന്ന ട്രംപിനെ വധിക്കാനുള്ള ഇറാന്‍റെ ഗൂഢാലോചനയെക്കുറിച്ചുള്ള വിശദാംശങ്ങൾ യുഎസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. 2020ൽ ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനു പിന്നാലെ ഇറാൻ പലതവണ ട്രംപിനെതിരേ പ്രതികാര ഭീഷണികൾ ഉയർത്തി.
അലി ഖമനേയിയുടെ ഒരാഴ്ച നീണ്ട സംസ്കാരച്ചടങ്ങുകൾക്കിടെ ട്രംപിനെ കൊല്ലുക എന്നെഴുതിയ പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ ഇസ്രയേലിന്‍റെ മുന്നറിയിപ്പിനെ യുഎസ് സുരക്ഷാ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് കണ്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇറാനോ യുഎസോ ഇസ്രയേലോ ഈ രഹസ്യ വിവരത്തെക്കുറിച്ച് ഔദ്യോഗികമായ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.