മോദി-ട്രംപ് കൂടിക്കാഴ്ച ബുധനാഴ്ച

വ്യാപാര കരാറും ഇന്ത്യൻ നാവികർക്ക് നേരെയുള്ള ആക്രമണവും ചർച്ചയാകും
Modi-Trump meeting on Wednesday

മോദി-ട്രംപ് കൂടിക്കാഴ്ച ബുധനാഴ്ച

Updated on

അമേരിക്ക ഖേദം പ്രകടിപ്പിക്കുന്നതിന് പകരം മുന്നറിയിപ്പ് നൽകുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ശശി തരൂർ

വിവിധ വിഷയങ്ങളിൽ അകൽച്ച നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച വൈകിട്ട് ആറരയ്ക്ക് നടക്കും. ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ ഇരു നേതാക്കളും തമ്മിൽ കാണുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. പതിനാറ് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരു നേതാക്കളും നേർക്കു നേർ ചർച്ച നടത്തുന്നത്.

ഇന്ത്യ-അമെരിക്ക വ്യാപാര കരാർ, അമെരിക്കയുടെ തീരുവ നയം, എച്ച്1ബി വിസ നിയന്ത്രണം, ഊർ സുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ എന്നിവയ്ക്ക് പുറമേ സമീപകാലത്ത് ഇന്ത്യൻ നാവികർക്ക് നേരെയുണ്ടായ ആക്രമണവും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാ വിഷയമാകും.

മേഖലയിൽ സമാധാനം പുന:സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയും ആഗോള എണ്ണ വിതരണ ശൃംഖലയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളും ഇന്ത്യയുടെ ആശങ്കയായി നരേന്ദ്രമോദി കൂടിക്കാഴ്ചയിൽ മുന്നോട്ടു വയ്ക്കുമെന്നാണ് സൂചന.

തീരുവ തർക്കവും റഷ്യൻ എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളും നിലനിൽക്കുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും പുതിയ വ്യാപാര കരാറിലേയ്ക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം സംഘർഷം അവസാനിപ്പിക്കാൻ താനാണ് ഇടപെടൽ നടത്തിയത് എന്ന് ട്രംപ് പലതവണ അവകാശ വാദം ഉന്നയിച്ചിരുന്ന സാഹചര്യത്തിൽ ഈ വിഷയങ്ങളിൽ മോദി എടുക്കുന്ന നിലപാട് നിർണായകമാകും.

എന്നാൽ അമെരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിൽ ഇന്ത്യ അമെരിക്കയ്ക്കു മുന്നിൽ കീഴടങ്ങിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. സംഭവത്തിൽ ഇന്ത്യ അമെരിക്കയോട് നിരുപാധിക മാപ്പ് ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും കീഴടങ്ങിയ മോദി വീണ്ടും നിശബ്ദത തുടരുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷം പുറത്തുവന്ന പ്രസ്താവനയിൽ അമേരിക്ക ഖേദം പ്രകടിപ്പിക്കുന്നതിന് പകരം മുന്നറിയിപ്പ് നൽകുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ശശി തരൂർ അടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. ഉപരോധം ലംഘിക്കുന്ന ഒരു നടപടിയും സഹിക്കില്ലെന്ന നിലപാടാണ് അമേരിക്ക വ്യക്തമാക്കിയത്.

logo
Metro Vaartha
www.metrovaartha.com