

വ്ലാദിമിർ പുടിൻ
getty images
സെന്‍റ് പീറ്റേഴ്സ്ബർഗ്: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യക്കെതിരേയുള്ള ഉപരോധ ഭീഷണികൾ ബൂമറാങ് ആയി മാറുമെന്നാണ് അന്തർദേശീയ ഇക്കണോമിക് ഫോറത്തിൽ പുടിൻ വ്യക്തമാക്കിയത്. റഷ്യൻ പ്രതിരോധ സിസ്റ്റങ്ങളായ എസ് യു -57 എയർക്രാഫ്റ്റും എസ്-500 എയർ ഡിഫൻസും പോലുള്ളവ വാങ്ങുമ്പോൾ ഇന്ത്യ യുഎസിൽ നിന്ന് ഉപരോധം നേരിടാൻ സാധ്യതയില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എല്ലായ്പ്പോഴും ഒരു പരമാധികാര രാജ്യമായാണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്കെതിരേ ഏതെങ്കിലും വിധത്തിലുള്ള ഉപരോധ ഭീഷണിയുണ്ടായാൽ അതുടൻ തന്നെ ബൂമറാങ് ആയി മാറും എന്നാണ് പുടിൻ പറഞ്ഞത്.
മോദിക്ക് യുഎസ് വിലക്കേർപ്പെടുത്തിയിരുന്ന കാലത്തെക്കുറിച്ചും പുടിൻ പരാമർശിച്ചു. അക്കാലത്തെക്കുറിച്ച് മോദി മറക്കിലെന്ന് എനിക്കറിയാം. അദ്ദേഹം ഇന്ന് പ്രധാനമന്ത്രിയാണ്. എല്ലാ വിലക്കുകളും മാഞ്ഞു പോയിരിക്കുന്നു. അതു മാത്രമല്ല ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കുറേക്കാലമായി വിജയകരമായാണ് മുന്നോട്ടു പോകുന്നതെന്നും പുടിൻ പറഞ്ഞു. ഇന്ത്യ ഒരു പരമാധികാര രാജ്യമാണ്. അവർക്ക് കാലത്തിനുതകുന്നതും ഉചിതവുമായ ഉത്പന്നങ്ങൾ വാങ്ങാൻ സ്വയം തീരുമാനിക്കാൻ സാധിക്കും. എല്ലായ്പോഴും രാജ്യ താത്പര്യമാണ് ഇന്ത്യയെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.