

ഉമ്ര വിസ നിയമങ്ങളിൽ വ്യക്തത വരുത്തി സൗദി അറേബ്യ; 90 ദിവസത്തിനുള്ളിൽ തിരിച്ചു പോകണം
റിയാദ്: സൗദി അറേബ്യ ഉമ്ര വിസ നിയമങ്ങളിൽ വ്യക്തത വരുത്തി സൗദി അറേബ്യ. ഉമ്ര വിസ ഉള്ളവർക്ക് ഒരു വർഷത്തിൽ പല തവണ സൗദിയിൽ പ്രവേശിക്കാനാകുമെന്ന പുതിയ നിയമം തീർഥാടകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ ഈ വിസ ഉപയോഗിച്ച് തോന്നുമ്പോലെ രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ല. ഓരോ തവണയും ഒരു പുതിയ സർവീസ് പാക്കേജോടെ കൂടി വേണം സൗദിയിലേക്ക് പ്രവേശിക്കാൻ എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
ജൂലൈയിലാണ് മൾട്ടിപ്പിൾ എൻട്രി ഉമ്ര വിസ സൗദി അവതരിപ്പിച്ചത്. വിസ അനുവദിച്ച ശേഷം 365 ദിവസം വരെയാണ് കാലാവധി. ഈ കാലഘട്ടത്തിൽ ഒന്നിലധികം തവണ തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശിക്കാം.
പക്ഷേ അതിനു മുൻപ് ലൈസൻസോടു കൂടിയ ഉമ്ര സർവീസ് പ്രൊവൈഡറിൽ നിന്ന് സർവീസ് പാക്കേജ് അനുമതി നേടിയെടുത്തിരിക്കണം. എന്നാണ് സൗദിയിലേക്ക് എത്തുന്നതെന്നും എന്നാണ് തിരിച്ചു പോകുന്നതെന്നും പാക്കേജിൽ വ്യക്തമാക്കിയിരിക്കണം.
വിസ തീർന്നതിനു ശേഷം രാജ്യത്ത് തുടരാനും സാധിക്കില്ല. മാത്രമല്ല ഒരു പ്രത്യേക ഉമ്ര പെർമിറ്റും നിർബന്ധമായും ഉണ്ടായിരിക്കണം. നുസുക് ആപ്പിൽ നിന്ന് ഈ പെർമിറ്റ് ലങിക്കും. സർവീസ് പാക്കേജിലെയും പെർമിറ്റിലെയും തീയതികൾ ഒന്നായിരിക്കണം. അതായത് വിസ ഉള്ളതു കൊണ്ടു മാത്രം ഒന്നിലധികം തവണ ഉമ്ര തീർഥാടനം നടത്താൻ സാധിക്കില്ല. ആദ്യമായി ഉമ്ര വിസയ്ക്ക് അപേക്ഷിക്കുന്നവരും നുസുക് ആപ്പിൽ നിന്ന് സർവീസ് പാക്കേജ് നേടിയിരിക്കണം. 365 ദിവസത്തിൽ പല തവണ സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നുണ്ടെങ്കിലും ഓരോ തവണയും രാജ്യത്ത് പ്രവേശിച്ചാൽ 90 ദിവസത്തിനകം തിരിച്ചു പോയിരിക്കണം എന്നും നിബന്ധനയുണ്ട്. ഒരു വർഷം മുഴുവൻ ഉമ്ര വിസയുടെ പേരിൽ സൗദിയിൽ ചെലവഴിക്കാൻ സാധിക്കില്ലെന്ന് അർഥം. ഒരു വർഷത്തിൽ ഉമ്ര തീർഥാടനം നടത്തണമെന്നുള്ളവർ സർവീസ് പാക്കേജ്, പെർമിറ്റ് തുടങ്ങിയ നടപടിക്രമങ്ങളെല്ലാം പാലിച്ചിരിക്കണം.