
ഒബാമയുടെ വസതിയിൽ സുരക്ഷാ ജീവനക്കാർ ഏറ്റുമുട്ടി
വാഷിങ്ടൺ: ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടാക്കി അമെരിക്കൻ മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ വാഷിങ്ടണിലെ വസതിക്കു മുന്നിൽ വനിതാ സുരക്ഷാ ജീവനക്കാർ ഏറ്റുമുട്ടി. ആയുധധാരികളായ ഇവർ പരസ്പരം ഏറ്റുമുട്ടിയത് യുഎസിനു തന്നെ നാണക്കേടായി.
ഏറ്റുമുട്ടലിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ, ഏറ്റുമുട്ടിയ രണ്ട് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം 21ന് അമെരിക്കൻ സമയം പുലർച്ചെ രണ്ടരയോടെയാണ് കലഹമുണ്ടായത്. ഔദ്യോഗിക പെരുമാറ്റച്ചട്ട ലംഘനത്തിനാണ് ഇരുവർക്കുമെതിരേ നടപടി സ്വീകരിച്ചിട്ടുള്ളത്.
ഏറ്റുമുട്ടലിനെക്കുറിച്ച് ഒബാമയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം കമല ഹാരിസിന്‍റെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഏജന്‍റിന്‍റെ സഹപ്രവർത്തകരെ കൈയേറ്റം ചെയ്തതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.