

ഇറാന്‍റെ ആക്രമണങ്ങളെ അപലപിച്ച് ആറ് അറബ് രാജ്യങ്ങൾ
അബുദാബി: മേഖലയിൽ ഇറാനും അവരുടെ പിന്തുണയുള്ള സായുധ സംഘങ്ങളും നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ആറ് അറബ് രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. യുഎഇ, കുവൈത്ത്, ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങളാണ് ഇറാൻ നടത്തുന്ന പരമാധികാര ലംഘനങ്ങൾക്കെതിരെ രംഗത്തുവന്നത്.
രാജ്യാന്തര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്‍റെയും ലംഘനമാണ് ഇറാൻ നേരിട്ടും തങ്ങളുടെ ഏജന്റുകൾ വഴിയും നടത്തുന്നതെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു. അയൽ രാജ്യങ്ങൾക്കെതിരായ ഭീഷണികൾ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ 2817-ാം നമ്പർ പ്രമേയത്തിന്‍റെ നഗ്നമായ ലംഘനമാണിതെന്ന് സംയുക്ത പ്രസ്താവന കുറ്റപ്പെടുത്തുന്നു.
മേഖലയിലെ സമാധാനം നിലനിർത്താൻ ഇത്തരം പ്രകോപനങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ 51-ാം അനുഛേദ പ്രകാരം രാജ്യത്തിന്‍റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സ്വയം പ്രതിരോധത്തിനുള്ള പൂർണ അവകാശം തങ്ങൾക്കുണ്ടെന്ന് അറബ് രാഷ്ട്രങ്ങൾ വ്യക്തമാക്കി.