ശ്രീ ലങ്കൻ  സുപ്രീം കോടതി
ശ്രീ ലങ്കൻ സുപ്രീം കോടതി

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദികൾ രജപക്സെ സഹോദരങ്ങൾ: ലങ്കൻ സുപ്രീം കോടതി

ഗോട്ടബായ രജപക്സെ പ്രസിഡന്‍റായിരുന്ന കാലയളവിൽ സ്വന്തം ബിസിനസിന് 681 ബില്യൺ ശ്രീലങ്കൻ രൂപയുടെ നികുതിയിളവ് നൽ‌കിയതാണ് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു.
Published on

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദികൾ രജപക്സെ സഹോദരങ്ങൾ ആണെന്ന് ലങ്കൻ സുപ്രീം കോടതി. മുൻ പ്രസിഡന്‍റ് ഗോട്ടബായ രജപക്സെ, മുൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ, മുൻ ധനകാര്യമന്ത്രി ബേസിൽ രജപക്സെ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും കെടുകാര്യസ്ഥതയിലൂടെ ജനങ്ങളുടെ മൗലികാവകാശങ്ങളെ ലംഘിച്ചു കൊണ്ട് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും ചൊവ്വാഴ്ച കോടതി പറഞ്ഞു. രാജ്യത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സാമ്പത്തികാവസ്ഥയിലൂടെയാണ് ലങ്ക 2022ൽ കടന്നു പോയത്. പ്രതിസന്ധി കടുത്തതോടെ അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും ക്ഷാമം നേരിട്ടു. ഇതേത്തുടർന്ന് ജനങ്ങൾ പൊതു നിരത്തിലിറങ്ങി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു.

ലങ്കയിലെ സാമൂഹ്യപ്രവർത്തകരും ട്രാൻസ്പരൻസി ഇന്‍റർനാഷണലും നൽകിയ ഹർജി പരിഗണിക്കവേയാണ് അഞ്ചംഗ ബെഞ്ച് രജപക്സെ സഹോദരങ്ങളെ വിമർശിച്ചത്. അഞ്ചിൽ നാലു ജഡ്ജിമാരും 2019 മുതൽ 2022 വരെയുള്ള രജപക്സെ സഹോദരങ്ങളുടെ കെടുകാര്യസ്ഥതയാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയതെന്ന വിധിയോട് യോജിച്ചു.

ഗോട്ടബായ രജപക്സെ പ്രസിഡന്‍റായിരുന്ന കാലയളവിൽ സ്വന്തം ബിസിനസിന് 681 ബില്യൺ ശ്രീലങ്കൻ രൂപയുടെ നികുതിയിളവ് നൽ‌കിയതാണ് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com