

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; രണ്ട് പേർ അറസ്റ്റിൽ
പാരിസ്: ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. രാജ്യം വിടാനുള്ള തയാറെടുപ്പിനിടെ വിമാനത്താവളത്തിൽ നിന്നാണ് ശനിയാഴ്ച വൈകിട്ടോടെ ഒരാളെ പിടികൂടിയതെന്നാണ് റിപ്പോർട്ട്. ഒക്റ്റോബർ 19നാണ് മ്യൂസിയത്തിൽ കവർച്ച നടന്നത്. 102 മില്യൺ ഡോളർ വില മതിക്കുന്ന എട്ട് ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
മ്യൂസിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നതിന്‍റെ മറ പിടിച്ചാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. മ്യൂസിയത്തിന്‍റെ തെക്കു ഭാഗത്തുള്ള അപ്പോളോ ഗ്യാലറിയിൽ പണിക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് രാവിലെ 9.34നാണ് ഇരുവരും എത്തിയത്. ഈ സമയത്ത് സുരക്ഷാ മുൻ കരുതലിനായി ഘടിപ്പിച്ചിരുന്ന അലാം മുഴങ്ങിയിരുന്നു.
പക്ഷേ ഒരു മിനിറ്റിനുള്ളിൽ കൊള്ളക്കാർ ആഭരണങ്ങൾ പ്രദർശിപ്പിച്ചിരുന്ന ചില്ലു പെട്ടി ഡിസ്ക് കട്ടേഴ്സ് ഉപയോഗിച്ച് അറുത്ത് ആഭരണങ്ങൾ കവർന്നു. മോഷണവസ്തുവുമായി പുറത്തെത്തിയ ഉടൻ മറ്റു രണ്ടു പേരുടെ ബൈക്കിൽ കയറി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.