

ഇന്ത്യയ്ക്ക് എണ്ണ നൽകാം, പക്ഷേ വില കൂടും: ഇറാൻ
file photo
ടെഹ്റാൻ: ഇന്ത്യയ്ക്ക് കർശന വ്യവസ്ഥകളോടെ എണ്ണ നൽകാൻ തയാറാണെന്ന പ്രഖ്യാപനവുമായി ഇറാൻ. ഇറാനിയൻ എണ്ണയ്ക്ക് അമെരിക്ക ഏർപ്പെടുത്തിയ ഉപരോധം താൽക്കാലികമായി റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യയ്ക്ക് കർശന വ്യവസ്ഥകളോടെ ക്രൂഡ് ഓയിൽ നൽകാമെന്ന് അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്‍റ് ക്രൂഡിനെക്കാൾ ഉയർന്ന വിലയ്ക്കാണ് ഇറാനിയൻ വ്യാപാരികൾ ഇന്ത്യയ്ക്ക് എണ്ണ നൽകാമെന്ന് അറിയിച്ചിരിക്കുന്നത്.
ഇറാൻ ഇന്ത്യയ്ക്ക് എണ്ണ വിൽക്കാൻ തയാറാണെന്നും എന്നാൽ വളരെ ഉയർന്ന വിലയ്ക്കായിരിക്കും അതെന്നും വ്യവസായികൾ റോയിട്ടേഴ്സിനോട് പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമായ ഇന്ത്യ 2019 മേയ് മുതൽ ഇറാനിൽ നിന്ന് എണ്ണ വാങ്ങിയിട്ടില്ല. ഇറാനു മേലുള്ള യുഎസ് ഉപരോധം കാരണമാണ് എണ്ണ വാങ്ങൽ അവസാനിപ്പിച്ചത്. എന്നാൽ ഇറാനിൽ ഏകദേശം നാലാഴ്ച നീണ്ടു നിന്ന യുദ്ധം ഹോർമൂസ് കടലിടുക്കു വഴിയുള്ള എണ്ണ, വാതക വിതരണത്തെ തടസപ്പെടുത്തി.
ഇത് ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങളെ സാരമായി ബാധിച്ചു. ഇന്ത്യയോട് അടുത്തു കിടക്കുന്ന ഇറാനിൽ നിന്ന് കഴിയുന്നത്ര എണ്ണയും ദ്രവീകൃത പെട്രോളിയം വാതകവും (എൽപിജി) വാങ്ങാൻ ഇന്ത്യൻ റിഫൈനറികൾക്ക് ഒരു മാസത്തെ സമയമുണ്ടെന്ന് റോയിട്ടേഴ്സ് വൃത്തങ്ങൾ അറിയിച്ചു.
എണ്ണ വില നിയന്ത്രിക്കുന്നതിനായി യുഎസ് ഇറാനെതിരേ ഉപരോധങ്ങൾ ലഘൂകരിച്ചതിനു ശേഷം മുമ്പ് ഇന്ത്യൻ റിഫൈനറികൾ റഷ്യയിൽ നിന്ന് ദശലക്ഷക്കണക്കിന് ബാരൽ എണ്ണ വാങ്ങിയിരുന്നു. എണ്ണക്ഷാമത്തിന് പുറമേ, പാചക വാതക എൽപിജിയുടെ കടുത്ത ക്ഷാമവും ഇന്ത്യ നേരിടുകയാണ് ഇപ്പോൾ.