

പവേൽ ദുരോവ്
മോസ്കോ: റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസിന്‍റെ വാണ്ടഡ് ലിസ്റ്റിൽ ടെലഗ്രാം സിഇഒയും സ്ഥാപകനുമായ പവേൽ ദുരോവും. ഭീകരപ്രവർത്തനങ്ങളെ സഹായിക്കുന്നുവെന്നും യുക്രേനിയൻ ഇന്‍റലിജൻസ് ടെലഗ്രാം വഴി റഷ്യൻ യുവാക്കളെ ആക്രമണത്തിനായി റിക്രൂട്ട് ചെയ്യുന്നുവെന്നുമാണ് റഷ്യയുടെ ആരോപണം. റഷ്യൻ യുവാക്കളെ റിക്രൂട്ട് ചെയ്ത് രാജ്യത്ത് ആക്രമണം നടത്തുന്നുവെന്നും അതിന്‍റെ പ്രതിഫലനം വളരെ രൂക്ഷമാണെന്നും എഫ്എസ് ബി പറയുന്നു.
2025 ജൂലൈ മുതൽ ഇത്തരത്തിൽ റിക്രൂട്ട് ചെയ്യപ്പെട്ട് 46 പേരെ റഷ്യയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയിട്ടുണ്ടെന്നും പൊലീസ് ഓഫിസർമാരെ ആക്രമിക്കാനും കൊല്ലാനുമായിരുന്നു അവരുടെ ഗൂഢമായ ലക്ഷ്യമെന്നും എഫ്എസ്ബി ആരോപിക്കുന്നു. എന്നാൽ പവേൽ ദുരോവ് ഈ ആരോപണങ്ങളെയെല്ലാം തള്ളിയിട്ടുണ്ട്. ഫ്രഞ്ച് , യുഎഇ പൗരത്വമുള്ള ദുരോവ് 2014ലാണ് റഷ്യ വിട്ടത്.
റഷ്യ സ്വന്തം പൗരന്മാരെ ഭയക്കുന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ദുരോവ് പറയുന്നു. അടുത്തിടെ റഷ്യ രാജ്യത്ത് ടെലഗ്രാമിന്‍റെ വേഗം കുറയ്ക്കുകയും ടെലിഗ്രാം കോളുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ടെലഗ്രാമിനു പകരം മാക്സ് എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കാനും റഷ്യൻ അധികൃതർ ആഹ്വാനം ചെയ്യുന്നുണ്ട് . എന്നാൽ ടെലഗ്രാം ഒരിക്കലും യുക്രേനിയൻ ഇന്‍റലിജൻസിന്‍റെ ഉപകരണമല്ലെന്ന് ദുരോവ് വ്യക്തമാക്കിയിട്ടുണ്ട്.