
തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിൽ സായുധ സംഘർഷം
ബാങ്കോക്: അതിർത്തിയിൽ പരസ്പരം ഏറ്റുമുട്ടി തായ്‌ലൻഡും കംബോഡിയയും. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം തകർന്നതിനു പിന്നാലെയാണ് ജെറ്റും പീരങ്കിയും ഉപയോഗിച്ച് ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചത്. കംബോഡിയയെ ലക്ഷ്യമാക്കി തങ്ങൾ വ്യോമാക്രമണം നടത്തിയതായി തായ് സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്.
പുരാതനമായ പ്രി വിഹിയാർ ക്ഷേത്രത്തിനു സമീപത്തേക്ക് തായ് സൈന്യം ജെറ്റുകളും ബോംബുകളും പ്രയോഗിച്ചതായി കംബോഡിയൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. തായ്‌ലൻഡിലെ സുരിൻ പ്രവിശ്യയിൽ കംബോഡിയ നടത്തിയ ആക്രമണത്തിൽ 5 വയസുകാരൻ ഉൾപ്പെടെ 3 പേർക്ക് ഗുരുതരമായി പരുക്കേറ്റതായി തായ്‌ലൻഡ് ആരോപിക്കുന്നുണ്ട്. അതിർത്തിയിൽ ആറിടങ്ങളിലായാണ് സംഘർഷം തുടരുന്നതെന്ന് തായ് പ്രതിരോധ മന്ത്രാലയം വക്താവ് സുരാസന്ത് കോങ്സിരി പറയുന്നു.
പുരാതനമായ താ മുവെൻ തോം ക്ഷേത്രത്തിനു സമീപം വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഘർഷമുണ്ടായത്. ശക്തമായ സ്ഫോടനങ്ങൾക്കു പിന്നാലെ വീടുകളിൽ നിന്ന് ജനങ്ങൾ ഭയന്നോടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.