

തായ്‌ലാൻഡിൽ വെടിവയ്പ്പ് നടന്ന സ്കൂളിന് മുൻപിൽ നിലയുറപ്പിച്ചിരിക്കുന്ന പൊലീസ്
ബാങ്കോക്ക്: തായ്‌ലാൻഡിൽ ഉണ്ടായ സ്കൂൾ വെടിവയ്പ്പ് സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു. സ്കൂളിൽ വെടിവയ്പ്പ് നടത്തുന്നതിന് മുൻപ് പ്രതിയായ വിദ്യാർഥി തന്‍റെ മുത്തശ്ശനെയും മുത്തശ്ശിയെയും വീട്ടിൽ വച്ച് വെടിവച്ച് കൊന്നതായി പൊലീസ് വെളിപ്പെടുത്തി. ബാങ്കോക്കിന് സമീപം നൊന്തബുരി പ്രവിശ്യയിലെ ഡെബ്സിരിൻ നൊന്തബുരി സ്കൂളിലാണ് വെള്ളിയാഴ്ച വെടിവയ്പുണ്ടായത്.
സ്കൂളിലേക്ക് പോകുന്നതിന് മുൻപാണ് പ്രതി വീട്ടിൽ വച്ച് മുത്തശ്ശനെയും മുത്തശ്ശിയെയും വെടിവച്ച് കൊന്നതെന്ന് പൊലീസ് പറഞ്ഞു. 18കാരനായ വിദ്യാർഥിയാണ് വെടിവയ്പ്പ് നടത്തിയത്. തുടർന്ന് ഇയാൾ സ്വയം വെടിവച്ച് മരിച്ചതായും പൊലീസ് വ്യക്തമാക്കി.
ആക്രമണത്തിനു പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. വെടിവയ്പ്പിന് ഉപയോഗിച്ച തോക്ക് വിദ്യാർഥിയുടെ കുടുംബാംഗത്തിൽനിന്ന് എടുത്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 3100 വിദ്യാർഥികളും 147 അധ്യാപകരുമാണ് സ്കൂളിലുള്ളത്. ഈ വർഷം തായ്‌ലാൻഡിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സ്കൂൾ വെടിവയ്പ്പാണിത്.
സമീപ വർഷങ്ങളിൽ തായ്‌ലാൻഡിൽ നിരവധി മാരകമായ കൂട്ട വെടിവയ്പ്പുകൾ ഉണ്ടായിട്ടുണ്ട്. 2025ൽ ബാങ്കോക്ക് മാർക്കറ്റ് ഉണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. 2023ൽ ബാങ്കോക്കിലെ ആഡംബര ഷോപ്പിങ് മാളിലും 2022ൽ വടക്കുകിഴക്കൻ തായ്‌ലാൻഡിലെ ഡേകെയർ സെന്‍ററിലും വെടിവയ്പ്പ് നടന്നിരുന്നു. 2022ലെ സംഭവത്തിൽ 22 കുട്ടികളുൾപ്പെടെ 36 പേർ കൊല്ലപ്പെട്ടിരുന്നു.