

ഒരു മണിക്കൂറിനിടയിൽ ട്രംപ് പറഞ്ഞത് ഏഴു കള്ളങ്ങൾ: ഇറാൻ
file photo
ടെഹ്റാൻ: ഡോണൾഡ് ട്രംപ് ഒരു മണിക്കൂറിനുള്ളിൽ ഏഴു കള്ളങ്ങൾ പറഞ്ഞെന്ന് ആരോപിച്ച് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് രംഗത്ത്. ഹോർമൂസ് കടലിടുക്ക് വ്യാപാരത്തിനായി തുറന്നു കിടക്കുകയാണെന്ന ട്രംപിന്‍റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് ഇറാന്‍റെ സ്പീക്കറുടെ ഈ പ്രതികരണം.
അമെരിക്കൻ ഉപരോധം തുടരുകയാണെങ്കിൽ ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി ബന്ധപ്പെട്ട് അമെരിക്കൻ പ്രസിഡന്‍റ് പറഞ്ഞ ഏഴ് അവകാശവാദങ്ങളും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അമെരിക്കൻ ഉപരോധം തുടർന്നാൽ ഹോർമൂസ് കടലിടുക്ക് തുറന്നു കൊടുക്കില്ലെന്നും നിശ്ചയിക്കപ്പെട്ട പാതയിലൂടെയുള്ള സഞ്ചാരത്തിന് ഇറാന്‍റെ മുൻകൂർ അനുമതി ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹോർമൂസ് കടലിടുക്കിന്‍റെ പദവിയും അതിലെ നിയന്ത്രണങ്ങളും തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയിലെ പ്രഖ്യാപനങ്ങളിലൂടെയല്ലെന്നും മറിച്ച് നേരിട്ടുള്ള നടപടികളിലൂടെയായിരിക്കുമെന്നും ഖാലിബാഫ് വ്യക്തമാക്കി. ഹോർമൂസ് കടലിടുക്ക് തുറന്നു കൊടുക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉപരോധം തുടരുന്ന സാഹചര്യത്തിൽ നിലപാട് കടുപ്പിക്കുകയാണ് ഇറാൻ.
ഇറാന്‍റെ ആണവ പദ്ധതി അനിശ്ചിത കാലത്തേയ്ക്ക് നിർത്തി വയ്ക്കാൻ അവർ സമ്മതിച്ചതായി ബ്ലൂംബെർഗിനു നൽകിയ അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാൻ ഇത് സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ ഇറാന്‍റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമെരിക്കയ്ക്ക് കൈമാറാൻ അവർ തയാറായെന്നും ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇസ്രയേൽ ലെബനനിൽ നടത്തുന്ന ബോംബാക്രമണം നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.