

ഇറാനെതിരേ സൈനിക നടപടിക്ക് ആദ്യം പ്രേരണ നൽകിയത് പ്രതിരോധ സെക്രട്ടറി: ട്രംപ്
file photo
വാഷിങ്ടൺ: ഇറാനെതിരേ സൈനിക നടപടിക്ക് ആദ്യം പ്രേരണ നൽകിയത് അമെരിക്കൻ പ്രതിരോധ സെക്രട്ടറിയാണെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധം നാലാം ആഴ്ചയിലേയ്ക്കു കടക്കുമ്പോഴാണ് ട്രംപ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.
തിങ്കളാഴ്ച ടെന്നസിയിൽ നടന്ന ഒരു വട്ടമേശ സമ്മേളനത്തിലാണ് ഇറാനെതിരേ സൈനിക നടപടിക്കു വേണ്ടി ആദ്യം പ്രേരണ നൽകിയത് തന്‍റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണെന്ന് ട്രംപ് പറഞ്ഞത്.
പീറ്റ് ഹെഗ്സെത്തിനെ ഒപ്പമിരുത്തിക്കൊണ്ടാണ് ട്രംപ് ഈ പരാമർശം നടത്തിയത്. ഇതിനിടെ ഇറാനുമായി അമെരിക്ക എന്തിനാണ് യുദ്ധം നടത്തിയതെന്ന് ഭരണകൂടത്തിലെ രണ്ടു പേരോടു ചോദിച്ചാൽ കൃത്യമായ ഒരു അഭിപ്രായം പറയാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാനായി നമുക്ക് ഇടപെടൽ നടത്താമെന്നായിരുന്നു പ്രതിരോധ സെക്രട്ടറി ഉൾപ്പടെയുള്ളവർ പറഞ്ഞത്.
യുദ്ധം നാലാം ആഴ്ചയിലേയ്ക്കു കടന്നതോടെ പ്രതിരോധ സെക്രട്ടറിയെ ഒറ്റപ്പെടുത്തുന്ന നിലപാടാണോ ട്രംപ് സ്വീകരിക്കുന്നതെന്ന ചോദ്യവുമുയരുന്നുണ്ട്. ഗൾഫിൽ ഉടനീളം ഇറാൻ നടത്തിയ പ്രത്യാക്രമണം അപ്രതീക്ഷിതമായിരുന്നു എന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ഇറാന്‍റെ പ്രതികാര നടപടികളെ കുറിച്ചുള്ള ഇന്‍റലിജൻസ് മുന്നറിയിപ്പുകൾ ട്രംപിന്‍റെ വാദത്തിനു വിപരീതമാണ്.