

മസ്കിനു പൂർണ പിന്തുണയുമായി ട്രംപ്
വാഷിങ്ടൺ: രണ്ടാം ട്രംപ് ഭരണകൂടത്തിൽ നിർണായക പദവി വഹിക്കുന്ന അമെരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്‍റെ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ തീവ്രവാദക്കുറ്റമായി പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
ടെസ് ല, സ്പേസ് എക്സ് കമ്പനികളുടെ ഉടമയായ മസ്കിനെതിരെ യുഎസിൽ പ്രതിഷേധം കത്തുകയാണ്. ഇതിനിടെയാണ് മസ്കിനു പൂർണ പിന്തുണയുമായി ട്രംപ് എത്തിയത്. എന്നു മാത്രമല്ല, വൈറ്റ് ഹൗസിലെ ഉപയോഗത്തിനായി പുതിയൊരു ടെസ്ല ഇലക്‌ട്രിക് വാഹനം വാങ്ങി അദ്ദേഹം തന്‍റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്‍റെ മേധാവിയാണ് മസ്ക്. അദ്ദേഹം മുൻകൈ എടുത്തുള്ള കൂട്ടപ്പിരിച്ചു വിടലും വിദേശ ധനസഹായം റദ്ദാക്കലുമുൾപ്പടെയുള്ള നടപടികളാണ് പ്രതിഷേധത്തിനു കാരണമായത്.
ടെസ്ല ഡീലർഷിപ്പ് കേന്ദ്രങ്ങൾക്ക് നേരെ പ്രതിഷേധിച്ചും ചാർജിങ് സ്റ്റേഷനുകൾക്കു തീ വച്ചുമാണ് പ്രതിഷേധം പടർന്നത്. എന്നാൽ, സമാധാനപരമായ പ്രകടനങ്ങൾ മാത്രമാണ് നടത്തുന്നതെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.