
ഡോണൾഡ് ട്രംപ്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, പാക് സൈനിക മേധാവി അസിം മുനീർ
വാഷിങ്ടൺ: ഗാസയിൽ സമാധാനം ഉറപ്പാക്കുന്നതിനായി മുന്നോട്ടു വച്ച പദ്ധതിയെ പിന്തുണച്ചതിന്‍റെ പേരിൽ പാക്കിസ്ഥാനെ പുകഴ്‌ത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, പാക് സൈനിക മേധാവി അസിം മുനീർ എന്നിവരെയാണ് പുകഴ്ത്തിയിരിക്കുന്നത്. അവിശ്വസനീയമായ പിന്തുണയാണ് അവർ നൽകിയതെന്ന് ട്രംപ് പറഞ്ഞു. ഗാസയിൽ സമാധാനം ഉറപ്പാക്കുന്നതിനായി 20 ഇന പദ്ധതിയാണ് യുഎസ് മുന്നോട്ടു വച്ചിരിക്കുന്നത്.
പദ്ധതി തയാറാക്കുന്നതിന്‍റെ തുടക്കം മുതൽ പാക് പ്രധാനമന്ത്രിയും സൈന്യാധിപനും തങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്നും കരാറിൽ തങ്ങൾക്ക് പൂർണ വിശ്വാസമുള്ളതായി അവർ പ്രസ്താവനയിറക്കിയെന്നും കരാറിന് പാക്കിസ്ഥാന് പൂർണപിന്തുണയാണ് നൽകുന്നതെന്നും ട്രംപ് പറഞ്ഞു. അറബ് രാജ്യങ്ങലെയും മുസ്ലിം രാജ്യങ്ങളെയും ട്രംപ് നന്ദി അറിയിച്ചിട്ടുണ്ട്.
താരിഫ് വിഷയത്തിൽ ഇന്ത്യയുമായി അകന്നതിനു പിന്നാലെ യുഎസ് പാക്കിസ്ഥാനുമായി അടുത്ത ബന്ധമാണ് പുലർത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ട്രംപ് പാക് പ്രധാനമന്ത്രിയും സൈന്യാധിപനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.