
വാഷിങ്ടൺ: വൈറ്റ് ഹൗസിലെ സ്വന്തം ഓഫിസ് ടേബിൾ താത്കാലികമായി മാറ്റിയതിന്‍റെ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 145 വർഷം പഴക്കമുള്ള റിസൊല്യൂട്ട് ടേബിൾ മാറ്റി പകരം സിആൻഡ് ഒ എന്ന ഡെസ്കാണ് ട്രംപ് ഓഫിസിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിനു പിന്നിലെ കാരണമെന്താണെന്ന് അവ്യക്തമാണ്. ബില്യണയർ മസ്ക് എക്സ് എന്നു വിളിക്കുന്ന മകനുമായി ട്രംപിന്‍റെ ഓഫിസിൽ എത്തിയതിനു പിന്നാലെയാണ് ടേബിൾ മാറ്റിയതെന്നാണ് അഭ്യൂഹം.
മസ്കിന്‍റെ മകൻ ട്രംപിന്‍റെ ടേബിളിനോട് അടുത്തു നിൽക്കുന്നതും മൂക്കിൽ കൈയിട്ടതിനു ശേഷം ടേബിളിൽ പിടിക്കുന്നതുമായ വീഡിയോയും ഫോട്ടോകളും പുറത്തു വന്നിരുന്നു. വൃത്തിയുടെ കാര്യത്തിൽ ട്രംപ് കടുകിട വ്യതിചലിക്കാറില്ല. ട്രംപിന്‍റെ ഈ ജെർമോഫോബിക് സ്വഭാവമാണോ ടേബിൾ മാറ്റാനുള്ള കാരണമെന്നാണ് ചോദ്യമുയരുന്നത്.
പണ്ട് ജോർജ് എച്ച്.ഡബ്ല്യു . ബുഷ് അടക്കമുള്ളവർ ഉപയോഗിച്ചിരുന്ന ടേബിൾ താത്കാലികമായി തന്‍റെ മുറിയിൽ സ്ഥാപിച്ചതായി ട്രൂത്ത് എന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെ ട്രംപ് ആണ് വെളിപ്പെടുത്തിയത്. ഈ മാറ്റം താത്കാലികമാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.