

മാർപാപ്പയ്ക്ക് ട്രംപിന്‍റെ താക്കീത്
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയ ലിയോ പതിനാലാമൻ മാർപാപ്പയെ രൂക്ഷമായി വിമർശിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ പാപ്പയുടെ നിലപാട് ദുർബലമാണെന്നും വിദേശനയങ്ങൾ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. ഇറാന്‍റെ ആണവമോഹങ്ങളെ മാർപാപ്പ അവഗണിക്കുകയാണ്.
വെനസ്വേലയിൽ നിന്നുള്ള മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാൻ ശ്രമിക്കുമ്പോൾ അതിനെ പാപ്പ വിമർശിക്കുന്നത് ശരിയല്ലെന്ന് ട്രംപ് പറഞ്ഞു. തന്നെ നേരിടാൻ വേണ്ടിയാണ് അമെരിക്കക്കാരനായ ലിയോയെ സഭ മാർപാപ്പയായി തെരഞ്ഞെടുത്തതെന്നും ട്രംപ് പറഞ്ഞു. താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാകില്ലെന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാപ്പ രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ട്രംപ് വിമർശിച്ചു. മാർപാപ്പയുടെ ഇപ്പോഴെത്തെ നിലപാട് കത്തോലിക്കാ സഭയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി