
25 ദിവസം വൈകിയെങ്കിലും തത്സുകിയുടെ പ്രവചനം സത്യമായി! സുനാമി ഭീതിയിൽ ജപ്പാൻ
മോസ്കോ: ദിവസങ്ങൾ വൈകിയെങ്കിലും ന്യൂ ബാബ വാങ്ക എന്ന പേരിൽ പ്രശസ്തയായ മാംഗ കാർട്ടൂണിസ്റ്റ് റയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായി. റഷ്യയിൽ വൻ ഭൂചലനം ഉണ്ടായതിനു പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ജപ്പാൻ അടക്കമുള്ള രാജ്യങ്ങൾ. ജൂലൈ 5ന് ജപ്പാനിൽ വൻ ഭൂകമ്പവും സുനാമിയും ഉണ്ടാകുമെന്നായിരുന്നു തത്സുകിയുടെ പ്രവചനം. ദി ഫ്യൂച്ചർ ഐ സോ എന്ന പുസ്തകത്തിലാണ് 2025 ജൂലൈ 5ന് കടലിനടിയിലെ വൻ ഭൂചലനത്തിന്‍റെ ഫലമായി ജപ്പാനിൽ സുനാമിയുണ്ടാകുമെന്നും ജപ്പാനും ഫിലിപ്പീൻസും പരസ്പരം അടർന്നു മാറുമെന്നും പ്രവചിച്ചിരുന്നത്. 2011 ൽ ജപ്പാനെ ഉലച്ച സുനാമിയെയും തത്സുകി പ്രവചിച്ചിരുന്നു. അതു കൊണ്ടു തന്നെ നിരവധി പേർ രണ്ടാമത്തെ പ്രവചനത്തെയും ഗൗരവത്തിൽ എടുത്തിരുന്നു.
സുനാമി ഭീതിയിൽ വിനോദസഞ്ചാരികൾ കൂട്ടത്തോടെ ജപ്പാനെ ഒഴിവാക്കി. താൻ കാണുന്ന സ്വപ്നങ്ങളെ ആസ്പദമാക്കിയാണ് ഇവരുടെ പ്രവചനം. 2011ലെ സുനാമി മുതൽ കൊവിഡ് മഹാമാരി വരെ കൃത്യമായി പ്രവചിച്ചിരുന്നു എന്ന പ്രചരണമാണ് ജപ്പാൻകാരെ ആശങ്കാകുലരാക്കിയത്. ആഴ്ചകളോളം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു തത്സുകിയുടെ പ്രവചനങ്ങൾ.
ഇതോടെ വിനോദസഞ്ചാര മേഖലയിൽ വൻ നഷ്ടമാണ് ജപ്പാനുണ്ടായത്. എല്ലാവരും ജിജ്ഞാസയോടെ കാത്തിരുന്നുവെങ്കിലും ജൂലൈ 5 വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നു പോയി. ഇതോടെ തത്സുകി വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു.
എന്നാൽ 25 ദിവസങ്ങൾക്കു ശേഷം തത്സുകി പ്രവചിച്ചതിനു സമാനമായ അവസ്ഥയിലൂടെ കടന്നു പോകുകയാണ് ജപ്പാൻ. പറഞ്ഞ ദിവസം തെറ്റിപ്പോയി എങ്കിലും തത്സുകി പറഞ്ഞത് വാസ്തവമായെന്ന മട്ടിലുള്ള ചർച്ചകൾ ഇന്‍റർനെറ്റിൽ കൊഴുക്കുകയാണ്.